
കാലിഫോർണിയ: കാലിഫോർണിയയിലെ ലേക്ക് തഹോ മേഖലയിലുണ്ടായ ശക്തമായ ഹിമപാതത്തിൽ കാണാതായ എട്ട് സ്കീയർമാർ മരിച്ചതായി സ്ഥിരീകരണം. കാലിഫോർണിയയിലെ പ്രശസ്തമായ സ്കീ റിസോർട്ടുകൾ സ്ഥിതി ചെയ്യുന്ന ലേക്ക് തഹോ മേഖലയിലെ പാലിസേഡ്‌സ് തഹോ ഭാഗത്ത് ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഉണ്ടായ ഹിമപാതത്തിൽ മഞ്ഞിൽ കുടുങ്ങിയ നിലയിലാണ് എട്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചൊവ്വാഴ്ച പസഫിക് സമയം 11:30-ഓടെ (19:30 GMT) കാസിൽ പീക്ക് മേഖലയിൽ ഒരു ഫുട്ബോൾ മൈതാനത്തിൻ്റെ അത്രയും വലിപ്പത്തിൽ മഞ്ഞുമല ഇടിഞ്ഞു വീഴുകയായിരുന്നു. തുടർന്ന് 15 സ്കീയർമാരെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ ആറ് പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായ അവസാനത്തെ ആൾക്കായുള്ള തിരച്ചിൽ തുടരുകയാണെങ്കിലും ആ വ്യക്തിയും മരിച്ചതായാണ് കരുതുന്നതെന്ന് നെവാഡ കൗണ്ടി ഷെരീഫ് ഷാനൻ മൂൺ ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മരിച്ചവർ ഏഴ് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മരിച്ചവരിൽ ഒരാൾ രക്ഷാപ്രവർത്തന സംഘത്തിലെ ഒരംഗത്തിൻ്റെ പങ്കാളിയാണെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇത് തുടർന്നുളള രക്ഷാപ്രവർത്തനങ്ങളെ വൈകാരികമായി പ്രയാസകരമാക്കുന്നുണ്ട്.
പ്രദേശത്ത് ശക്തമായ മഞ്ഞുവീഴ്ചയും കാറ്റും തുടരുന്നതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. ഡ്രോണുകളും സ്നിഫർ ഡോഗ്‌സിനെയും (sniffer dogs) ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്. ‘പസഫിക് സ്റ്റോം’ മൂലമുണ്ടായ അസാധാരണമായ മഞ്ഞുവീഴ്ചയാണ് ഹിമപാതത്തിന് കാരണമായത്. പ്രദേശത്ത് ഏകദേശം 10 അടിയിലധികം ഉയരത്തിൽ മഞ്ഞ് വീണതായാണ് റിപ്പോർട്ട്. മേഖലയിൽ ഇനിയും ഹിമപാതത്തിന് സാധ്യതയുള്ളതിനാൽ സ്കീ റിസോർട്ടുകൾ താൽക്കാലികമായി അടച്ചുപൂട്ടുകയും വിനോദസഞ്ചാരികളോട് മാറിനിൽക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കാലിഫോർണിയയിലെ ഈ ശൈത്യകാലത്തെ ഏറ്റവും ദാരുണമായ അപകടങ്ങളിൽ ഒന്നാണിത്.
Bodies of eight missing skiers found after avalanche in California















