ഉപാധികൾ അംഗീകരിക്കാതെ ചർച്ചയില്ലെന്ന് ഇറാൻ; ഗാലിബാഫിന് മറുപടിയുമായി ജെ ഡി വാൻസ്; കാര്യങ്ങൾ കൂടുതൽ വഷളാകുന്നു

ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്ക് മുന്നോടിയായി കടുത്ത ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ലബനനിൽ ഉടനടി വെടിനിർത്തൽ നടപ്പിലാക്കുക, അമേരിക്ക മരവിപ്പിച്ചു വെച്ചിരിക്കുന്ന ഇറാന്റെ സാമ്പത്തിക ആസ്തികൾ വിട്ടുനൽകുക എന്നീ രണ്ട് കാര്യങ്ങൾ നടപ്പിലാക്കാതെ ചർച്ചകൾക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ആഴ്ച നിലവിൽ വന്ന വെടിനിർത്തൽ കരാറിൽ ലബനനും ഉൾപ്പെടുമെന്നാണ് ഇറാൻ വാദിക്കുന്നത്. എന്നാൽ ഈ വാദം അമേരിക്കയും ഇസ്രായേലും തള്ളിയിരിക്കുകയാണ്.

അതേസമയം, പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ചർച്ചകൾക്കായി പുറപ്പെടുന്നതിന് മുൻപ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഗാലിബാഫിന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ചു. ലബനൻ വെടിനിർത്തൽ കരാറിന്റെ ഭാഗമാണെന്ന് അമേരിക്ക എവിടെയും സമ്മതിച്ചിട്ടില്ലെന്നും ഇത് ഇറാന്റെ തെറ്റിദ്ധാരണ മാത്രമാണെന്നും വാൻസ് പറഞ്ഞു. “ചർച്ചകളിൽ ആത്മാർത്ഥത കാണിച്ചാൽ അമേരിക്ക സഹകരിക്കും, എന്നാൽ കബളിപ്പിക്കാനാണ് ഭാവമെങ്കിൽ കടുത്ത തിരിച്ചടി നേരിടേണ്ടി വരും” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗാലിബാഫിന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെ പരിഹസിച്ച വാൻസ്, മുൻപ് നടന്ന ചർച്ചകളിലെ കാര്യങ്ങൾ ഗാലിബാഫ് ശരിയായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണെന്നും കൂട്ടിച്ചേർത്തു. ഇറാന്റെ മരവിപ്പിച്ച ആസ്തികൾ സംബന്ധിച്ച ആവശ്യം മുൻപും ഉന്നയിച്ചിട്ടുള്ളതാണെങ്കിലും, ചർച്ചകൾക്ക് മുൻപുള്ള നിബന്ധനയായി ഇത് അവതരിപ്പിക്കുന്നത് ആദ്യമായാണ്. ശനിയാഴ്ച ഇസ്ലാമാബാദിൽ ആരംഭിക്കുന്ന ചർച്ചകളിൽ ജെ.ഡി. വാൻസിനൊപ്പം സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്നർ എന്നിവരും അമേരിക്കൻ പ്രതിനിധികളായി പങ്കെടുക്കും. പശ്ചിമേഷ്യൻ യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള ഈ സമാധാന ദൗത്യത്തെ ലോകം ഏറെ ഉറ്റുനോക്കുകയാണ്.

More Stories from this section

family-dental
witywide