
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായുള്ള നിർണ്ണായക കൂടിക്കാഴ്ചയ്ക്കായി കൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോ വാഷിംഗ്ടണിലേക്ക് തിരിച്ചു . മാസങ്ങൾ നീണ്ട വാക്പോരുകൾക്കും തർക്കങ്ങൾക്കും ശേഷം ഇരുനേതാക്കളും നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ വെച്ച് നടക്കുന്ന ഈ ചർച്ചയിൽ വെനിസ്വേലയിലെ സാഹചര്യം, ലഹരിക്കടത്ത്, എണ്ണ, സുരക്ഷ, കൂടാതെ ലഹരിക്കടത്ത് നടത്തുന്നു എന്ന് സംശയിക്കുന്ന കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രധാന അജണ്ടകളായി മാറും.
ജനുവരി 3-ന് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് ശേഷം ഇരുനേതാക്കളും ഫോണിലൂടെ സൗഹൃദപരമായി സംസാരിച്ചിരുന്നു. എന്നാൽ, കൊളംബിയക്കെതിരെയും സൈനിക നടപടിയുണ്ടാകാൻ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് പെട്രോ പിന്നീട് അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെ, കൊളംബിയയിലെ സൈനിക നീക്കം “നന്നായിരിക്കും” എന്ന് ട്രംപും പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ഇരുനേതാക്കളും നിർണായക കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നത്.
കഴിഞ്ഞ വർഷം പെട്രോയുടെ അമേരിക്കൻ വിസ റദ്ദാക്കിയിരുന്നുവെങ്കിലും ഈ കൂടിക്കാഴ്ചയ്ക്കായി പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. വൈറ്റ് ഹൗസ് കൂടിക്കാഴ്ചയ്ക്ക് പുറമെ, ജോർജ്‌ടൗൺ യൂണിവേഴ്സിറ്റിയിൽ പ്രസംഗം നടത്തുന്നതും കൊളംബിയൻ പ്രവാസികളുമായി ആശയവിനിമയം നടത്തുന്നതും പെട്രോയുടെ പരിപാടിയിലുണ്ട്.
Colombian President Gustavo Petro heads to Washington; Aims for crucial meeting with Trump














