തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ വീണ്ടും സ്വതന്ത്ര സ്ഥാനാർത്ഥിയെ രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാൻ സിപിഎം ഒരുങ്ങുന്നു. മുൻ എംപിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഡോ. സെബാസ്റ്റ്യൻ പോളിന്റെ മകൻ അഡ്വ. റോൺ ബാസ്റ്റിനെയാണ് ഇത്തവണ ഇടതുമുന്നണി പരിഗണിക്കുന്നത്. ജില്ലാ നേതൃത്വം റോണിന്റെ പേര് സ്ഥാനാർത്ഥിത്വത്തിലേക്ക് ശുപാർശ ചെയ്തതായാണ് പുറത്തുവരുന്ന സൂചനകൾ.
ഹൈക്കോടതി അഭിഭാഷകൻ കൂടിയായ റോൺ ബാസ്റ്റിൻ നിലവിൽ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗമാണ്. നേരത്തെ തൃക്കാക്കരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജോ ജോസഫിനെ ഇറക്കി സിപിഎം പരീക്ഷണം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാൽ സെബാസ്റ്റ്യൻ പോളിന് മണ്ഡലത്തിലുള്ള സ്വാധീനവും റോണിന്റെ യുവത്വവും ഇത്തവണ ഗുണം ചെയ്യുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.
അതേസമയം സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് റോൺ ബാസ്റ്റിൻ പ്രതികരിച്ചു. പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന കുടുംബമായതിനാൽ റോണിന്റെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ജില്ലയിലെ മുതിർന്ന നേതാക്കൾക്കിടയിൽ റോണിന്റെ പേരിന് വലിയ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
CPM considers Ron Bastin, son of Sebastian Paul, for Thrikkakara seat










