‘നവകേരള സദസ്സിന്റെ തൃക്കാക്കരയിലെ വേദി ബോംബ് വെച്ച് തകര്‍ക്കും’; ഭീഷണി

കൊച്ചി: എറണാകുളം തൃക്കാക്കരയിലെ നവകേരള സദസ്സിനുനേരെ ബോംബ് ഭീഷണി. വേദി ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. എറണാകുളം കളക്ടറേറ്റിലേക്ക് ഊമക്കത്തയച്ചാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. തപാല്‍ മാര്‍ഗം എഡിഎമ്മിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. കളക്ടറേറ്റില്‍ നിന്ന് വിവരമറിയിച്ചതിനെത്തുടര്‍ന്ന് സംഭവത്തില്‍ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്ത് ഫൊറെന്‍സിക് സംഘം പരിശോധിക്കും. തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്.

കാക്കനാട് പോസ്റ്റ് ഓഫിസില്‍ എത്തിയ കത്ത് ഇന്നാണ് എഡിഎമ്മിന് ലഭിച്ചത്. അജ്ഞാതാനാണ് ഭീഷണിക്കത്ത് അയിച്ചിരിക്കുന്നത്. തൃക്കാക്കരയിലെ നവകേരള സദസിന്റെ വേദിയില്‍ കുഴി ബോംബ് വയ്ക്കുമെന്നാണ് കത്തില്‍ പറയുന്നത്. ‘ഇയാളെ കൊണ്ട് മടുത്തു. ഞങ്ങളും കമ്യൂണിസ്റ്റുകാര്‍ തന്നെയാണ്. സര്‍വനാശത്തിനായി ബോംബ് വയ്ക്കും’ എന്ന് കത്തില്‍ പറയുന്നു. കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്നാണ് നേരത്തെ നവകേരള സദസ് മാറ്റിവെച്ചത്.