
വാഷിംഗ്ടൺ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് കാരണമായ അമേരിക്കൻ-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തെ പിന്തുണച്ച് ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഫെറ്റർമാൻ. സ്വന്തം പാർട്ടിയിലെ പല പ്രമുഖരും ഈ നീക്കത്തെ നിയമവിരുദ്ധം എന്ന് വിശേഷിപ്പിക്കുമ്പോൾ, ഫെറ്റർമാൻ അതിനോട് വിയോജിച്ചു. അമേരിക്കയുടെ ‘വാർ പവേഴ്സ് ആക്ട്’ ഈ ഘട്ടത്തിൽ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ അനുമതിയില്ലാതെ പ്രസിഡന്റ് സൈനിക നീക്കം നടത്തിയത് തെറ്റാണെന്ന വാദത്തെ അദ്ദേഹം തള്ളി. വളരെ കൃത്യവും വിജയകരവുമായ ഒരു നീക്കമായിരുന്നു ഇത്. ഇറാന്റെ നേതൃനിരയെ ഭൂരിഭാഗവും ഇല്ലാതാക്കാൻ ഇതിലൂടെ സാധിച്ചുവെന്ന് ഫെറ്റർമാൻ പറഞ്ഞു.
ആക്രമണത്തിന് മുൻപ് തന്നെ കോൺഗ്രസിലെ എട്ട് മുതിർന്ന അംഗങ്ങളെ ഭരണകൂടം കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു. നിലവിൽ അമേരിക്കൻ സൈന്യം ഇറാൻ മണ്ണിൽ നേരിട്ട് ഇറങ്ങിയിട്ടില്ലാത്തതിനാൽ ഇതിനെ ഒരു പൂർണ്ണ യുദ്ധമായി കാണാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണയായി റിപ്പബ്ലിക്കൻ പാർട്ടി സ്വീകരിക്കുന്ന നിലപാടിനെ ഡെമോക്രാറ്റിക് സെനറ്ററായ ഫെറ്റർമാൻ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാളാണ് ഇല്ലാതാക്കപ്പെട്ടതെന്നും ഇതിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും സന്തോഷിക്കണമെന്നും അദ്ദേഹം മറ്റൊരു അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം പ്രഖ്യാപിച്ച പ്രസിഡന്റ് ട്രംപിന്റെ നടപടിക്കെതിരെ സെനറ്റർ ടിം കെയ്ൻ ഉൾപ്പെടെയുള്ള ഡെമോക്രാറ്റുകൾ ‘വാർ പവേഴ്സ് റെസല്യൂഷൻ’ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. തിങ്കളാഴ്ച കോൺഗ്രസ് ചേരുമ്പോൾ ഈ വിഷയത്തിൽ വലിയ വാദപ്രതിവാദങ്ങൾ നടക്കാൻ സാധ്യതയുണ്ട്.













