
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം തീവ്രമാക്കാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കണക്റ്റിക്കട്ടിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് മർഫി. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റിൻ്റെ പ്രസ്താവനകളെ ‘ഭ്രാന്തമായ നടപടി’ എന്ന് വിശേഷിപ്പിച്ച മർഫി, നിലവിലെ ഭരണകൂടത്തിന് യാഥാർത്ഥ്യബോധം തീർത്തും നഷ്ടപ്പെട്ടുവെന്ന് കുറ്റപ്പെടുത്തി. ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം പടരുന്നത് അമേരിക്കൻ ജനതയ്ക്ക് തിരിച്ചടിയാവുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “യുദ്ധം നിയന്ത്രണാതീതമായി പടരുകയാണ്. ദശലക്ഷക്കണക്കിന് അമേരിക്കക്കാർ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്നു. ഇസ്രായേലും ലെബനനും തമ്മിൽ പുതിയൊരു യുദ്ധം ആരംഭിച്ചിരിക്കുന്നു. സഖ്യകക്ഷികളുടെ എണ്ണസമ്പത്ത് ആക്രമിക്കപ്പെടുന്നു. ഇതിനൊരു അന്ത്യം കാണുന്നില്ല,” മർഫി പറഞ്ഞു.
യുദ്ധം തീവ്രമാക്കിയാൽ മാത്രമേ സമാധാനം കൊണ്ടുവരാനാകൂ എന്ന ട്രഷറി സെക്രട്ടറിയുടെ വാദത്തെ അദ്ദേഹം തള്ളി. വിയറ്റ്‌നാം, അഫ്ഗാനിസ്ഥാൻ യുദ്ധകാലത്തെ പരാജയപ്പെട്ട തന്ത്രങ്ങളാണ് ഇപ്പോഴും പയറ്റുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരെയും ടോക്ക് ഷോ അവതാരകരെയും രാജ്യസുരക്ഷ ഏൽപ്പിച്ചാൽ ഇതാണ് അവസ്ഥയെന്നും ട്രംപിനെ ലക്ഷ്യം വെച്ച് അദ്ദേഹം പറഞ്ഞു.
ഇറാനും റഷ്യയ്ക്കുമെതിരെയുള്ള ഉപരോധങ്ങൾ നീക്കിയ ട്രംപിൻ്റെ തീരുമാനത്തെയും മർഫി കടന്നാക്രമിച്ചു. “നമ്മൾ യുദ്ധം ചെയ്യുന്ന രാജ്യങ്ങളുടെ പോക്കറ്റിലേക്കാണ് നമ്മൾ പണം നിറച്ചു കൊടുക്കുന്നത്. ഇറാനുതന്നെ 14 ബില്യൺ ഡോളർ നൽകുന്നതും റഷ്യയ്ക്ക് യുദ്ധത്തിനായി പണം ലഭിക്കാൻ സാഹചര്യമൊരുക്കുന്നതും ചരിത്രത്തിലെ ഏറ്റവും വലിയ കഴിവുകേടാണ്,” അദ്ദേഹം വ്യക്തമാക്കി.
ട്രംപിൻ്റെ നിയമവിരുദ്ധവും വിനാശകരവുമായ ഈ യുദ്ധത്തിന് കൂടുതൽ ഫണ്ടോ സൈനികരെയോ നൽകാൻ കഴിയില്ലെന്നും, പ്രസിഡൻ്റ് അമേരിക്കൻ ജനതയുടെ അടിയന്തര ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മർഫി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുക മാത്രമാണ് മേഖലയിൽ സമാധാനം കൊണ്ടുവരാനും അമേരിക്കയിലെ വിലക്കയറ്റം കുറയ്ക്കാനുമുള്ള ഏക പോംവഴിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Democratic Senator Chris Murphy has strongly criticized the Trump administration’s moves to escalate the war with Iran.















