
വാഷിംഗ്ടൺ/ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഈ ആഴ്ച ആദ്യം നടത്തിയ സംഭാഷണം അതീവ ഫലപ്രദമായിരുന്നു എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങളെക്കുറിച്ച് ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു. എന്നാൽ, ഈ ഉന്നതതല നയതന്ത്ര സംഭാഷണത്തിൽ ശതകോടീശ്വരനായ ഇലോൺ മസ്കും പങ്കെടുത്തു എന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
യുഎസ്-ഇറാൻ യുദ്ധസാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി മോദി ചർച്ചയിൽ ആവർത്തിച്ചു. ആഗോള വ്യാപാരത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് സുരക്ഷിതവും എല്ലാവർക്കും പ്രാപ്യവുമായി നിലനിൽക്കേണ്ടത് ലോകത്തിൻ്റെ ആവശ്യമാണെന്ന് ഇരുപക്ഷവും സമ്മതിച്ചു. സമാധാന ശ്രമങ്ങൾക്കായി വരും ദിവസങ്ങളിലും പരസ്പരം ബന്ധപ്പെടാൻ നേതാക്കൾ തീരുമാനിച്ചതായി പ്രധാനമന്ത്രി തന്റെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമായിരുന്നു ഇത്. പശ്ചിമേഷ്യയിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്നും സംഘർഷങ്ങൾ കുറയ്ക്കണമെന്നുമാണ് ഇന്ത്യയുടെ നിലപാടെന്ന് മോദി ആവർത്തിച്ചു.
രണ്ട് രാഷ്ട്രത്തലവൻമാർ തമ്മിലുള്ള സുപ്രധാനമായ ഒരു ഫോൺ കോളിൽ ഇലോൺ മസ്കിനെപ്പോലൊരു സ്വകാര്യ വ്യക്തി ഉൾപ്പെട്ടത് അസാധാരണമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ട്രംപുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ഭരണകൂടത്തിൽ നിന്ന് വിട്ടുനിന്നിരുന്ന മസ്ക്, വീണ്ടും ട്രംപുമായി അടുത്ത ബന്ധത്തിലായതിൻ്റെ സൂചനയാണിതെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും സംഭാഷണത്തിൻ്റെ വിജയത്തെ സ്ഥിരീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Did Trump discuss the war situation in the Middle East with Modi in the presence of Elon Musk? New York Times report















