
വാഷിംഗ്ടൺ: ഇറാനുമായി അഭിപ്രായ വ്യത്യാസങ്ങളും വാക്പോരും തുടരുന്നതിനിടെ അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുള്ള യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിന് നേരെ പറന്ന ഇറാനിയൻ ഡ്രോൺ വെടിവച്ചിട്ടതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. കപ്പലിൽ നിന്ന് പറന്നുയർന്ന ഒരു എഫ്-35സി (F-35C) യുദ്ധവിമാനമാണ് ഡ്രോൺ വെടിവച്ചിട്ടത്. ഇറാൻ്റെ തെക്കൻ തീരത്ത് നിന്ന് ഏകദേശം 800 കിലോമീറ്റർ (500 മൈൽ) അകലെ അന്താരാഷ്ട്ര സമുദ്രപരിധിയിലായിരുന്നു വിമാനവാഹിനിക്കപ്പൽ ഉണ്ടായിരുന്നത്.
ഡ്രോൺ കപ്പലിനെ ലക്ഷ്യമാക്കി “അക്രമാസക്തമായി” നീങ്ങുകയായിരുന്നുവെന്നും, കപ്പലിന്റെയും സൈനികരുടെയും സുരക്ഷയ്ക്കായി സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് വെടിവെച്ചിട്ടതെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.
അതേസമയം, ഇറാൻ്റെ ഷഹെദ്-139 വിഭാഗത്തിൽപ്പെട്ട ഡ്രോണാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഒരു ഡ്രോണുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആക്രമണത്തിൽ യുഎസ് സൈനികർക്കോ ഉപകരണങ്ങൾക്കോ യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്ന് യുഎസ് വ്യക്തമാക്കി. ഇറാനും അമേരിക്കയും തമ്മിലുള്ള ആണവചർച്ചകൾ പുനരാരംഭിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. സംഭവം നടന്ന ചൊവ്വാഴ്ച തന്നെ ഹോർമുസ് കടലിടുക്കിൽ വച്ച് അമേരിക്കൻ ചരക്ക് കപ്പലായ എം.വി സ്റ്റെന ഇംപെറേറ്റീവിനെ തടയാൻ ഇറാൻ സൈന്യം ശ്രമിച്ചതായും യുഎസ് ആരോപിച്ചിട്ടുണ്ട്.
Iranian Drone flies towards USS Abraham Lincoln; US military says it shot it down












