‘ഞാൻ മുട്ടുന്ന ഓരോ വാതിലിലും ഒരു ഇന്ത്യക്കാരൻ ഉത്തരം നൽകുന്നു’, പരിഹാസം ചൊരിഞ്ഞ് ടെക്‌സാസിലെ മാഗ അനുകൂലി

ടെക്‌സാസിലെ ഒരു മാഗ അനുഭാവിയായ ബ്ലെയ്ക്ക് ക്രെസ്സസ്, ഇന്ത്യക്കാരെയും ഗണപതി വിഗ്രഹങ്ങളെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വംശീയ പരാമര്‍ശങ്ങള്‍ വലിയ വിവാദത്തിലേക്ക്. ടെക്സാസിലെ ഒരു തീവ്ര വലതുപക്ഷ പ്രവർത്തകനും സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറുമാണ് ബ്ലെയ്ക്ക് ക്രെസ്സസ്. ടെക്സാസിലെ പത്രപ്രവർത്തകയായ സാറ ഗോൺസാലസിൻ്റെ വീഡിയോയ്ക്കുള്ള പ്രതികരണമായാണ് ക്രെസ്സസ് വിദ്വേഷ പരാമർശങ്ങൾ നടത്തിയത്.  സാറ ഗോൺസാലസ് അടുത്തിടെ പുറത്തുവിട്ട വീഡിയോ അമേരിക്കയിലെ H-1B വിസ സംവിധാനത്തിൽ വൻ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് ആരോപിക്കുന്ന ഒന്നായിരുന്നു.

2022-ല്‍ ടെക്‌സാസിലെ ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മേഖലയില്‍ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി വീടുകള്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവമാണ് ക്രെസ്സസ് പങ്കുവെച്ചത്. ‘താന്‍ മുട്ടിയ ഓരോ വാതിലും തുറന്നത് ഇന്ത്യക്കാരായിരുന്നു. അവര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലായിരുന്നു. എല്ലാവരുടെയും ജനലുകളില്‍ ‘ഭൂതത്തിൻ്റെ രൂപമുള്ള ആന വിഗ്രഹങ്ങള്‍’ ഉണ്ടായിരുന്നു’ എന്നാണ് ക്രെസ്സസ് എക്‌സില്‍ കുറിച്ചത്.

ഹൈന്ദവ ദൈവമായ ഗണപതിയുടെ വിഗ്രഹങ്ങളെയാണ് ഇയാള്‍ ‘ഭൂതരൂപമുള്ള വിഗ്രഹം’ എന്ന് വിളിച്ച് അധിക്ഷേപിച്ചത്. ഇന്ത്യക്കാര്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരെയുള്ള ഇയാളുടെ വംശീയവും വിദ്വേഷം നിറഞ്ഞതുമായ ഈ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അമേരിക്കയിലെ എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയിലാണ് ഇയാള്‍ ഈ കുറിപ്പ് പങ്കുവെച്ചതെന്നതും ശ്രദ്ധേയം.

എന്താണ് സാറ ഗോൺസാലസിൻ്റെ ആരോപണം

ടെക്സാസിലെ ചില കമ്പനികൾ വിദഗ്ദ്ധ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് എച്ച്-1ബി വിസകൾ സ്വന്തമാക്കുന്നുണ്ടെങ്കിലും, രേഖകളിൽ കാണിച്ച വിലാസങ്ങളിൽ ഈ കമ്പനികൾക്ക് ഓഫീസുകളോ ജീവനക്കാരോ ഇല്ലെന്ന് സാറ ആരോപിച്ചു. ‘ക്യൂബിറ്റ്സ് ടെക് സിസ്റ്റംസ്’, ‘3ബീസ് ടെക്നോളജീസ്’ തുടങ്ങിയ കമ്പനികളുടെ വിലാസങ്ങൾ അവർ നേരിട്ട് സന്ദർശിച്ചു. എന്നാൽ അവിടെ ഓഫീസുകൾക്ക് പകരം വീടുകളും നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുമാണ് കണ്ടതെന്ന് അവർ വീഡിയോയിലൂടെ അവകാശപ്പെട്ടു. കമ്പനിയുടെ വിലാസമായി നൽകിയിരുന്ന വീട്ടിലെ താമസക്കാരനോട് അവർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവർ പൊലീസിനെ വിളിക്കുകയും ഈ ദൃശ്യങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയത് വലിയ ചർച്ചയാകുകയുമായിരുന്നു. ഇത് ഒരു വലിയ തട്ടിപ്പാണെന്ന് സാറയും അനുകൂലികളും വാദിച്ചപ്പോൾ, ഒരു സ്റ്റാർട്ടപ്പ് കമ്പനി വീടിൻ്റെ വിലാസത്തിൽ രജിസ്റ്റർ ചെയ്യുന്നത് അമേരിക്കയിൽ നിയമവിരുദ്ധമല്ലെന്ന് ഇന്ത്യൻ-അമേരിക്കൻ സംഘടനകൾ ചൂണ്ടിക്കാട്ടി. ആപ്പിൾ, ആമസോൺ തുടങ്ങിയ വൻകിട കമ്പനികൾ പോലും ഗാരേജുകളിൽ നിന്നാണ് തുടങ്ങിയതെന്ന് അവർ ഓർമ്മിപ്പിച്ചു.

‘Every door I knock on, an Indian answers’, mocks Maga supporter in Texas

Also Read

More Stories from this section

family-dental
witywide