
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിൻ്റെ പൂർണ്ണരൂപം പുറത്തുവരുന്നതേയുള്ളൂവെങ്കിലും, ഏറ്റവും അനുയോജ്യമായ സമയത്താണ് ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യ-യുഎസ് ബന്ധത്തിലെ സുപ്രധാന ദിനമാണിതെന്നാണ് കരാർ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശേഷിപ്പിച്ചത്. നികുതി 18 ശതമാനമായി കുറഞ്ഞത് വ്യാപാര ബന്ധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
“രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നതിൻ്റെ കരുത്താണ് ഈ കരാർ തുറന്നുവിടുന്നത്” എന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയലും അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും സ്വാഭാവിക സഖ്യകക്ഷികളാണെന്നും സാങ്കേതിക വിദ്യയിലും സമാധാനത്തിലും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊരു ‘വിൻ-വിൻ’ (ഇരുപക്ഷത്തിനും ലാഭകരമായ) കരാറാണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവും പ്രതികരിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ ഇന്ത്യൻ നിക്ഷേപകരായ ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർമാൻ കുമാർ മംഗളം ബിർളയും കരാറിനെ സ്വാഗതം ചെയ്തു. ഇത് വിതരണ ശൃംഖലയെ കൂടുതൽ ശക്തമാക്കുമെന്നും ദീർഘകാല സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വേനൽക്കാലത്തേക്കുള്ള ഉൽപ്പന്നങ്ങൾ ഇതിനോടകം അയച്ചുകഴിഞ്ഞ വസ്ത്ര, പാദരക്ഷാ നിർമ്മാതാക്കൾ അടുത്ത സീസണിലെ ഓർഡറുകളെക്കുറിച്ച് ആശങ്കയിലായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചെറുകിട കയറ്റുമതിക്കാർ അമേരിക്കയിലേക്കുള്ള കയറ്റുമതി ഏകദേശം നിർത്തിവെച്ചിരുന്നു. വൻകിട കമ്പനികളാകട്ടെ, വൻതോതിൽ വിലക്കിഴിവ് നൽകിയാണ് വിപണിയിൽ പിടിച്ചുനിന്നിരുന്നത്.
ഈ വെല്ലുവിളികളെയെല്ലാം നേരിടാൻ പുതിയ കരാറോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കാകും, വിപണനം കൂടുതൽ ലാഭകരമാകും. നികുതി 18 ശതമാനമായി കുറഞ്ഞതോടെ, ഇന്ത്യൻ വസ്ത്രങ്ങൾക്ക് ബംഗ്ലാദേശ്, ശ്രീലങ്ക (20%) എന്നീ രാജ്യങ്ങളേക്കാൾ കുറഞ്ഞ നികുതി നിരക്ക് ലഭിക്കും എന്നതാണ് മുഖ്യം.
ഇന്ത്യ-യുഎസ് കരാറിലൂടെയുള്ള പ്രധാന നേട്ടങ്ങൾ
തുർക്കിയോട് മത്സരിച്ച് വിപണി നഷ്ടപ്പെട്ട ഇന്ത്യൻ പരവതാനികൾക്ക് ഇനി കൂടുതൽ കരുത്തോടെ വിപണിയിൽ തിരിച്ചെത്താം. സമുദ്ര ഉത്പന്നങ്ങളുടെ വിപണിയും ഉണരും. അമേരിക്കൻ സ്റ്റോറുകളിൽ ഇന്ത്യൻ കൊഞ്ചുകൾക്ക് (Shrimps) വില കുറയുമെന്നത് ശ്രദ്ധേയം. സ്വർണ്ണ-രത്ന വ്യാപാരികൾക്കും ഈ കരാർ വലിയ ആശ്വാസമാകും.
ചൈനയുമായുള്ള മത്സരമാണ് ഈ വ്യാപാര കരാറിൽ എടുത്തുപറയേണ്ട ഒന്ന്. പല ചൈനീസ് ഉൽപ്പന്നങ്ങൾക്കും അമേരിക്കയിൽ 34% നികുതിയുള്ളപ്പോൾ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 18% -ത്തോടെ മുൻഗണന ലഭിക്കും. അതേസമയം, വാഹന ഭാഗങ്ങൾ ലോഹങ്ങൾ എന്നിവയുടെ നികുതിയിൽ മാറ്റമുണ്ടാകില്ല. കരാറിനെക്കുറിച്ച് ഇരു രാജ്യങ്ങളും ചേർന്ന് ഔദ്യോഗിക പ്രസ്താവന ഇതുവരെ ഇറക്കാത്തതിനാൽ വ്യവസായ ലോകം കൂടുതൽ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ്.
ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ എന്നിവയുമായി അടുത്തിടെ ഇന്ത്യ കരാറുകളിൽ ഒപ്പിട്ടത് ഭാവിയിൽ അമേരിക്കൻ നയങ്ങളിൽ മാറ്റമുണ്ടായാൽ കയറ്റുമതിക്കാർക്ക് ഗുണകരമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Export boom: India-US agreement brings huge gains to garment, seafood and carpet industries











