നിലപാട് മാറ്റി അമേരിക്കൻ ഭരണകൂടം, ലോകം വലിയ പ്രതീക്ഷയിൽ; മൊഡേണയുടെ പുതിയ ഫ്ലൂ വാക്സിൻ, അപേക്ഷ സ്വീകരിക്കാൻ എഫ്ഡിഎ തീരുമാനം

വാഷിംഗ്ടൺ: മൊഡേണ വികസിപ്പിച്ചെടുത്ത അത്യാധുനിക എം.ആർ.എൻ.എ (mRNA) സീസണൽ ഫ്ലൂ വാക്സിൻ പരിശോധിക്കാനുള്ള അപേക്ഷ സ്വീകരിക്കാൻ അമേരിക്കൻ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) തീരുമാനിച്ചു. രണ്ടാഴ്ച മുമ്പ് വാക്സിൻ പരിശോധിക്കാനുള്ള അപേക്ഷ എഫ്.ഡി.എ നിരസിച്ചത് വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. ട്രംപ് ഭരണകൂടത്തിലെ ചില ആരോഗ്യ ഉദ്യോഗസ്ഥർ എം.ആർ.എൻ.എ സാങ്കേതികവിദ്യയോട് പുലർത്തുന്ന വിമുഖതയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അന്ന് നിരീക്ഷകർ വിലയിരുത്തിയിരുന്നു. എന്നാൽ ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, അപേക്ഷയിൽ പുനഃപരിശോധന നടത്താൻ എഫ്.ഡി.എ സമ്മതിച്ചതായി മൊഡേണ അറിയിച്ചു.

വാക്സിൻ പരീക്ഷണത്തിൽ ഉപയോഗിച്ച നിയന്ത്രണ രീതികൾ (Control Arm) അമേരിക്കയിലെ നിലവിലെ മികച്ച മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ അപേക്ഷ തള്ളിയത്. എന്നാൽ വാക്സിന്റെ സുരക്ഷയിലോ ഫലപ്രാപ്തിയിലോ എഫ്.ഡി.എ ആശങ്കകൾ പ്രകടിപ്പിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. എം.ആർ.എൻ.എ സാങ്കേതികവിദ്യയുടെ വിശ്വാസ്യതയെ സംബന്ധിച്ച് വലിയ ചർച്ചകൾ നടക്കുന്ന വേളയിൽ ഈ തീരുമാനം മൊഡേണയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

എഫ്.ഡി.എ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടർന്ന്, പ്രായത്തിനനുസരിച്ചുള്ള വ്യത്യസ്ത പരിശോധനാ രീതികൾ ഉൾപ്പെടുത്തി പരിഷ്കരിച്ച ഒരു പദ്ധതി മൊഡേണ സമർപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഫ്ലൂ പ്രതിരോധ പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കഴിയുന്ന ഈ എം.ആർ.എൻ.എ വാക്സിൻ ഉടൻ തന്നെ അംഗീകാരം നേടുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. അമേരിക്കൻ വിപണിയിൽ ഈ സാങ്കേതികവിദ്യയ്ക്ക് ലഭിക്കുന്ന അംഗീകാരം ആഗോള ആരോഗ്യ മേഖലയിൽ നിർണ്ണായകമായേക്കും.

More Stories from this section

family-dental
witywide