
മുൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്‌സ്‌മാനായി നിയമിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായി വിധി പുറപ്പെടുവിച്ച ലോകായുക്ത ബെഞ്ചിൽ അംഗമായിരുന്നു അദ്ദേഹം. ഈ പശ്ചാത്തലത്തിൽ, പുതിയ നിയമനം സർക്കാരിന്റെ ഉപകാരസ്മരണയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും പരാതിക്കാരും രംഗത്തെത്തി. നേരത്തെ ഇദ്ദേഹത്തെ ഫീ റെഗുലേറ്ററി കമ്മീഷൻ ചെയർമാനായി നിയമിക്കാൻ സർക്കാർ നീക്കം നടത്തിയിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പിന്മാറുകയായിരുന്നു.
ലോകായുക്ത പദവി വഹിച്ചിരുന്നവർ വിരമിച്ച ശേഷം ലാഭകരമായ മറ്റ് സർക്കാർ സ്ഥാനങ്ങൾ ഏറ്റെടുക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ ആർ.എസ്. ശശികുമാർ രംഗത്തെത്തിയിട്ടുണ്ട്. ഈ നിയമനം ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ ഗവർണർക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ താൽപ്പര്യങ്ങളുണ്ടെന്നാണ് ആരോപണം. എന്നാൽ, മന്ത്രിസഭാ യോഗം എടുത്ത തീരുമാനത്തിൽ ഔദ്യോഗികമായ വിശദീകരണങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.












