
വാഷിംഗ്ടൺ: അമേരിക്കയിൽ ഗവൺമെൻ്റ് ഭാഗികമായി അടച്ചുപൂട്ടിയതിനെ തുടർന്ന് ശമ്പളമില്ലാതെ ജോലി ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവും വസന്തകാല യാത്രക്കാരുടെ തിരക്കും കാരണം ഞായറാഴ്ച യുഎസ് വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാർ മണിക്കൂറുകളോളം ക്യൂവിൽ നിന്നു. ഹൂസ്റ്റണിലെയും ന്യൂ ഓർലിയൻസിലെയും വിമാനത്താവളങ്ങളിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (DHS) കീഴിലുള്ള സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളിൽ ആളുകൾ നീണ്ട നിരയിൽ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു.
വിദ്യാർത്ഥികൾക്ക് വസന്തകാല അവധിയായതിനാൽ വിമാനത്താവളങ്ങളിൽ വലിയ തിരക്കുള്ള സമയമാണിത്. ടിഎസ്എ (TSA) ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കുന്നില്ലെങ്കിലും, പൊതുസുരക്ഷയ്ക്ക് അത്യാവശ്യമായ വിഭാഗമായതിനാൽ അവർ ജോലി തുടരാൻ നിർബന്ധിതരാണ്. അടച്ചുപൂട്ടൽ അവസാനിച്ചാൽ അവർക്ക് കുടിശ്ശിക ലഭിക്കാൻ സാധ്യതയുണ്ട്.
ന്യൂ ഓർലിയൻസിലെ ലൂയിസ് ആംസ്ട്രോങ്ങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്യൂ കാർ പാർക്കിംഗ് ഏരിയ വരെ നീണ്ടു. ജീവനക്കാരുടെ കുറവാണ് ഇതിന് കാരണമെന്നും യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പേ എത്തണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ഹൂസ്റ്റണിലെ ഹോബി എയർപോർട്ടിൽ കാത്തിരിപ്പ് സമയം മൂന്ന് മണിക്കൂറിൽ അധികമാകാൻ സാധ്യതയുള്ളതിനാൽ 4-5 മണിക്കൂർ മുമ്പേ എത്താൻ നിർദ്ദേശം നൽകി.
ഫെബ്രുവരി 14 മുതൽ ഡിഎച്ച്എസിന് ഫണ്ട് ലഭിക്കുന്നില്ല. കുടിയേറ്റ നിയമ പരിഷ്കാരങ്ങളില്ലാതെ ഫണ്ട് അനുവദിക്കില്ലെന്ന ഡെമോക്രാറ്റുകളുടെ നിലപാടാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ട്രംപ് ഭരണകൂടം കുറ്റപ്പെടുത്തി. കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്ന ഐസ് (ICE) ഏജൻസിക്ക് മേൽ നിയന്ത്രണങ്ങൾ വേണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യമാണ് ഫണ്ട് തടയാൻ കാരണം. മിനസോട്ടയിലെ കുടിയേറ്റ റെയ്ഡുകൾക്കെതിരെ പ്രതിഷേധിച്ച രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന്, ഐസ് ഏജൻസിയിലെ ഉദ്യോഗസ്ഥർ മുഖംമൂടി ധരിക്കുന്നത് നിരോധിക്കണമെന്നും വാറൻ്റ് ചട്ടങ്ങൾ കർശനമാക്കണമെന്നും ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്നു.
റിപ്പബ്ലിക്കൻ പാർട്ടിക്ക് കുടിയേറ്റ വേട്ട തുടരാൻ തങ്ങൾ ‘ബ്ലാങ്ക് ചെക്ക്’ നൽകില്ലെന്നും എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കണമെന്ന് ആഗ്രഹമുണ്ടെന്നും വാഷിംഗ്ടൺ സെനറ്റർ പാറ്റി മുറെ പറഞ്ഞു. വരും ആഴ്ചകളിലും ഈ പ്രതിസന്ധി തുടർന്നേക്കാമെന്നാണ് സൂചന.
Fund dispute intensifies: Flights disrupted in Houston and New Orleans, queues last for hours at airports














