ട്രംപിനെതിരെ പാളയത്തിൽ പട, ഇറാൻ യുദ്ധത്തിൽ ഭരണകൂടത്തിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലും പ്രതിഷേധം; വ്യക്തമായ തന്ത്രമില്ലെന്ന് വിമർശനം

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ, അമേരിക്കൻ ഭരണകൂടത്തിന്റെ യുദ്ധനയങ്ങൾക്കെതിരെ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ തന്നെ ഭിന്നത രൂക്ഷമാകുന്നു. പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം നടന്ന രഹസ്യ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പല മുതിർന്ന റിപ്പബ്ലിക്കൻ നേതാക്കളും തങ്ങളുടെ അതൃപ്തി പരസ്യമാക്കിയത്. യുദ്ധത്തിന്റെ ലക്ഷ്യത്തെക്കുറിച്ചോ കാലാവധിയെക്കുറിച്ചോ വ്യക്തമായ ഉത്തരം നൽകാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ലെന്ന് ജനപ്രതിനിധികൾ കുറ്റപ്പെടുത്തി.

ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഒരേപോലെ ട്രംപ് ഭരണകൂടത്തിന്റെ യുദ്ധതന്ത്രങ്ങളെ ചോദ്യം ചെയ്തു. ഇറാനിലേക്ക് അമേരിക്കൻ കരസേനയെ അയക്കാൻ പദ്ധതിയുണ്ടോ എന്നതായിരുന്നു പ്രധാന ചോദ്യം. എന്നാൽ ഇതിന് കൃത്യമായ മറുപടി ലഭിക്കാത്തത് അംഗങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കി. യുദ്ധത്തിനായി കോടിക്കണക്കിന് ഡോളർ ചിലവഴിക്കുന്നതിനോട് പല റിപ്പബ്ലിക്കൻ അംഗങ്ങളും വിയോജിപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. വൈറ്റ് ഹൗസ് വ്യക്തമായൊരു കർമ്മപദ്ധതി മുന്നോട്ട് വെക്കാതെ ഇനി യുദ്ധത്തിനായി കൂടുതൽ ഫണ്ട് അനുവദിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ.

കഴിഞ്ഞ കുറച്ച് കൂടിക്കാഴ്ചകളിൽ ഇരുപക്ഷത്തുമുള്ള അംഗങ്ങൾ വലിയ നിരാശയിലാണെന്ന് ഹൗസ് ആംഡ് സർവീസസ് ചെയർമാൻ മൈക്ക് റോജേഴ്സ് പറഞ്ഞു. യുദ്ധത്തിന്റെ അന്തിമ ലക്ഷ്യം എന്താണെന്നോ, ഇതിനായി എത്ര തുക ചിലവ് വരുമെന്നോ ഉള്ള കാര്യങ്ങളിൽ മതിയായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ഫണ്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള ബിൽ ഉടൻ കോൺഗ്രസിൽ എത്താനിരിക്കെ, ഭരണകക്ഷിക്കുള്ളിലെ ഈ വിള്ളൽ ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാകും.

More Stories from this section

family-dental
witywide