പ്രധാന തലവേദന ട്രംപിന്‍റെ മൗനം, ഒരു പിടിയും കിട്ടാതെ സ്വന്തം പാർട്ടിക്കാർ; സെനറ്റ് ഭൂരിപക്ഷം അപകടത്തിലാകുമെന്ന് ആശങ്കയിൽ റിപ്പബ്ലിക്കൻ പാർട്ടി

വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ കടുത്ത പ്രൈമറി മത്സരങ്ങളിൽ ആരെ പിന്തുണയ്ക്കണം എന്ന കാര്യത്തിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമായ നിലപാട് സ്വീകരിക്കാത്തത് പാർട്ടി നേതാക്കളെ ആശങ്കയിലാക്കുന്നു. ടെക്സസ്, ജോർജിയ തുടങ്ങിയ നിർണ്ണായക സംസ്ഥാനങ്ങളിൽ ട്രംപ് പക്ഷക്കാരും പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികളും തമ്മിലുള്ള പോരാട്ടം പാർട്ടിയുടെ സാമ്പത്തിക സ്രോതസ്സുകൾ ചോർത്തുമെന്നാണ് ഭയം.

മുതിർന്ന സെനറ്റർ ജോൺ കോർണിനെ പരാജയപ്പെടുത്താൻ സംസ്ഥാന അറ്റോർണി ജനറൽ കെൻ പാക്സ്റ്റൺ പ്രൈമറിയിൽ രംഗത്തുണ്ട്. കോർണിന് വേണ്ടി ഏകദേശം 200 മില്യൺ ഡോളർ (ഏകദേശം 1600 കോടി രൂപ) അധികമായി ചിലവഴിക്കേണ്ടി വരുമെന്ന് പാർട്ടി ഭയപ്പെടുന്നു. ട്രംപ് ഇടപെട്ട് പാക്സ്റ്റണെ പിന്തിരിപ്പിച്ചാൽ ഈ തുക ലാഭിക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. അലാസ്ക, അയോവ തുടങ്ങിയ റിപ്പബ്ലിക്കൻ കോട്ടകളിലും ഇത്തവണ ഡെമോക്രാറ്റുകൾ ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്.

ചിലയിടങ്ങളിൽ ട്രംപ് നിലവിലുള്ള റിപ്പബ്ലിക്കൻ സെനറ്റർമാർക്കെതിരെ (ഉദാഹരണത്തിന് ലൂസിയാനയിലെ ബിൽ കാസിഡി) നിലപാടെടുക്കുന്നത് പാർട്ടിക്കുള്ളിലെ വിള്ളൽ വർദ്ധിപ്പിക്കുന്നു. നാല് സീറ്റുകൾ കൂടി നേടിയാൽ സെനറ്റിൽ ഭൂരിപക്ഷം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകൾ. റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ കലഹം തങ്ങൾക്ക് ഗുണകരമാകുമെന്ന് അവർ വിശ്വസിക്കുന്നു. നിലവിൽ ടെക്സസ് പ്രൈമറിയിലെ വോട്ടെടുപ്പിൽ കെൻ പാക്സ്റ്റൺ (27.9%), ജോൺ കോർണിൻ (26.3%) എന്നിവർ ഒപ്പത്തിനൊപ്പമാണ്. ട്രംപിന്റെ ഒരു വാക്ക് ഈ മത്സരത്തിന്റെ ഗതി മാറ്റാൻ പര്യാപ്തമാണെങ്കിലും, അദ്ദേഹം നിലവിൽ മൗനം തുടരുകയാണ്.

More Stories from this section

family-dental
witywide