
ടെഹ്‌റാൻ/ദുബായ്: ഇറാനും അമേരിക്കയും തമ്മിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഇനിയും സാധാരണ നിലയിലായില്ല. ചൊവ്വാഴ്ച വൈകിട്ട് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഏതാനും കപ്പലുകൾക്ക് മാത്രമാണ് കടലിടുക്ക് കടക്കാൻ അനുമതി ലഭിച്ചത്. ഒരു എണ്ണക്കപ്പലും ഏതാനും ഡ്രൈ ബൾക്ക് കാരിയറുകളും ഉൾപ്പെടെയുള്ളവയാണ് ഇതിൽ ഉൾപ്പെടുന്നത്.ബുധനാഴ്ച ഗ്രീക്ക്, ലൈബീരിയൻ പതാകകൾ വഹിച്ച ഓരോ കപ്പലുകൾ വീതം കടന്നുപോയതായി കപ്പൽ നിരീക്ഷണ ഏജൻസിയായ ‘മറൈൻ ട്രാഫിക്’ അറിയിച്ചു. എന്നാൽ, ബുധനാഴ്ച ലെബനന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ആരോപിച്ച ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (IRGC), ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം വീണ്ടും തടഞ്ഞതായി വ്യാഴാഴ്ച അവകാശപ്പെട്ടു.
ഇറാന്റെ അംഗീകാരത്തോടെയുള്ള ‘ലാറക് ഐലൻഡ്’ വഴിയുള്ള ചുറ്റുവഴിയിലൂടെ മാത്രമേ കപ്പലുകൾക്ക് ഇപ്പോൾ നീങ്ങാൻ സാധിക്കുന്നുള്ളൂ.അതേസമയം, ഹോർമുസ് കടലിടുക്ക് പൂർണ്ണമായും നിബന്ധനകളില്ലാതെ തുറന്നു നൽകണമെന്ന് യുഎഇ വ്യവസായ-നൂതന സാങ്കേതിക മന്ത്രി സുൽത്താൻ അൽ ജാബർ ഇറാനോട് ആവശ്യപ്പെട്ടു. ലോകത്തിന്റെ ഊർജ്ജ സുരക്ഷയും ആഗോള സാമ്പത്തിക സ്ഥിരതയും ഈ ജലപാതയെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഏകദേശം 230 എണ്ണക്കപ്പലുകൾ കടലിടുക്ക് കടക്കാൻ തയ്യാറായി കാത്തുനിൽക്കുന്നുണ്ടെന്നും ഓരോ ദിവസത്തെയും താമസം ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് കപ്പലുകൾ മാത്രമാണ് കടലിടുക്ക് കടന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ലെബനനിലെ ആക്രമണം കരാർ ലംഘനമായതിനാൽ ഗതാഗതം നിയന്ത്രിക്കുമെന്നാണ് ഇറാന്റെ വാദം. നിയന്ത്രിതമായ ഗതാഗതം ‘സ്വാതന്ത്ര്യ സംരക്ഷണമല്ല’, മറിച്ച് ‘ബലം പ്രയോഗിക്കൽ’ ആണെന്ന് സുൽത്താൻ അൽ ജാബർ വിമർശിച്ചു.സമാധാന ചർച്ചകൾ തുടരാൻ വെടിനിർത്തൽ അനിവാര്യമാണെങ്കിലും, ലെബനനിലെ സൈനിക നീക്കങ്ങളും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും കരാറിന്റെ ഭാവി അപകടത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ അമേരിക്കയുടെയും ഇറാന്റെയും നിലപാടുകൾ ആഗോള എണ്ണവിപണിയെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.















