
ന്യൂയോർക്ക്: വിമാനയാത്രയ്ക്കിടയിൽ ഹെഡ്‌ഫോൺ ഉപയോഗിക്കാതെ ഉച്ചത്തിൽ പാട്ടുകളോ വീഡിയോകളോ കേൾക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയുമായി യുണൈറ്റഡ് എയർലൈൻസ്. ഹെഡ്‌ഫോൺ ഉപയോഗിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്താക്കുമെന്നും, നിയമലംഘനം തുടരുന്നവർക്ക് ആജീവനാന്ത യാത്രാവിലക്ക് ഏർപ്പെടുത്തുമെന്നുമാണ് എയർലൈൻസിൻ്റെ പുതിയ തീരുമാനം.
കഴിഞ്ഞ ഫെബ്രുവരി 27-ന് കമ്പനി പരിഷ്കരിച്ച യാത്രാ നിയമങ്ങളിലാണ് ഈ പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്പീക്കറിൽ ഓഡിയോ പ്ലേ ചെയ്യുന്നത് വഴി സഹയാത്രക്കാർക്ക് ശല്യമുണ്ടാക്കുന്നത് ‘യാത്ര നിഷേധിക്കാനുള്ള’ കാരണമായി ഇനി മുതൽ കണക്കാക്കും. ഇതുമൂലം വിമാനക്കമ്പനിക്ക് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക നഷ്ടമോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായാൽ അതിൻ്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട യാത്രക്കാരനായിരിക്കും. അത്തരം ചിലവുകൾ യാത്രക്കാരനിൽ നിന്ന് ഈടാക്കുമെന്നും കമ്പനി വ്യക്തമാക്കി.
വിമാനങ്ങളിൽ അതിവേഗ ‘സ്റ്റാർലിങ്ക്’ വൈഫൈ സേവനം ലഭ്യമാക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിയമം ഔദ്യോഗികമായി ഉൾപ്പെടുത്തിയതെന്ന് യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു. ഇനി ആരെങ്കിലും ഹെഡ്‌ഫോൺ എടുക്കാൻ മറന്നുപോയാൽ, സ്റ്റോക്കുണ്ടെങ്കിൽ വിമാനത്തിനുള്ളിൽ നിന്ന് സൗജന്യമായി ഹെഡ്‌ഫോൺ നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഈ നീക്കത്തിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. വിമാനത്തിനുള്ളിൽ ഫോൺ സ്പീക്കറിലിട്ട് ഉപയോഗിക്കുന്നത് വലിയ ശല്യമാണെന്നും, ജീവനക്കാർക്ക് സുരക്ഷാ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിന് പകരം ഇത്തരം ‘മര്യാദ പഠിപ്പിക്കലുകൾക്കായി’ സമയം കളയേണ്ടി വരുന്നത് ഒഴിവാക്കാൻ പുതിയ നിയമം സഹായിക്കുമെന്നും പലരും അഭിപ്രായപ്പെട്ടു.
Headphones are now mandatory on flights, otherwise a ‘lifetime ban’, United Airlines’ new rule is coming















