ഇറാൻ യുദ്ധത്തിൽ ട്രംപ് അന്തിമ തീരുമാനമെടുക്കുമെന്ന് പ്രതിരോധ സെക്രട്ടറി; അമേരിക്കയുടെ പുതിയ സമീപനം ജനവികാരത്തിന്റെ പ്രതിഫലനമെന്ന് പ്രതികരണം

വാഷിം​ഗ്ടൺ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മിഡിൽ ഈസ്റ്റിലെ അവസാനിക്കാത്ത യുദ്ധങ്ങളിൽ അമേരിക്കൻ ജനതയ്ക്കുണ്ടായ മടുപ്പാണ് ഡോണൾഡ് ട്രംപിനെ വീണ്ടും അധികാരത്തിലേറ്റാൻ പ്രേരിപ്പിച്ചതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. പെന്റഗണിൽ ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇറാനുമായുള്ള നിലവിലെ യുദ്ധം എന്നാണ് അവസാനിക്കേണ്ടതെന്ന കാര്യത്തിൽ പ്രസിഡന്റ് ട്രംപ് തന്നെയാകും അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായുള്ള പോരാട്ടം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇതിനകം ഏഴ് അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.

മറ്റൊരു രാജ്യത്തെ ജനാധിപത്യവൽക്കരണത്തിനോ ഭരണകൂട നിർമ്മാണത്തിനോ വേണ്ടി അമേരിക്കൻ സൈന്യത്തെ അനാവശ്യമായി യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കുന്ന മുൻകാല നയങ്ങളല്ല ട്രംപ് ഭരണകൂടത്തിനുള്ളതെന്ന് ഹെഗ്‌സെത്ത് ഓർമ്മിപ്പിച്ചു. കഴിഞ്ഞ 20 വർഷക്കാലം ഇത്തരം യുദ്ധങ്ങളുടെ ഭാഗമായിരുന്ന ഒരാളെന്ന നിലയിൽ ജനങ്ങളുടെ ആശങ്കകൾ തനിക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യബോധമില്ലാതെ വിഭവങ്ങളും മനുഷ്യശക്തിയും യുദ്ധഭൂമിയിലേക്ക് ഒഴുക്കുന്ന മുൻ പ്രസിഡന്റുമാരുടെ ശൈലി തിരുത്താനാണ് ജനങ്ങൾ വോട്ട് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, അമേരിക്കയുടെ നയങ്ങളിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇറാന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും ഹെഗ്‌സെത്ത് വ്യക്തമാക്കി. ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ പ്രസിഡന്റ് ഉറച്ചുനിൽക്കുകയാണെന്നും ആ ലക്ഷ്യം പൂർത്തിയാക്കുന്നതുവരെ സൈനിക നടപടികൾ തുടരുമെന്ന സൂചനയുമാണ് പ്രതിരോധ സെക്രട്ടറി നൽകിയത്. അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ യുദ്ധം അവസാനിപ്പിക്കാനുള്ള വഴികളാണ് ഭരണകൂടം തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide