നിർണ്ണായക വെളിപ്പെടുത്തലുമായി പീറ്റ് ഹെഗ്‌സെത്ത്, എല്ലാ പ്ലാനും തയാറായിരുന്നു; ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കാൻ അമേരിക്ക ലക്ഷ്യമിട്ടിരുന്നു

വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ ചൊവ്വാഴ്ച യാഥാർത്ഥ്യമായില്ലായിരുന്നുവെങ്കിൽ, ഇറാന്റെ പശ്ചാത്തല സൗകര്യങ്ങൾക്ക് നേരെ അതിശക്തമായ സൈനിക നീക്കം നടത്താൻ അമേരിക്ക പദ്ധതിയിട്ടിരുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വെളിപ്പെടുത്തി. ഇറാനിലെ പ്രധാന പാലങ്ങൾ, വൈദ്യുതി നിലയങ്ങൾ എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ ആക്രമിക്കാൻ അമേരിക്കൻ സൈന്യം സർവ്വസജ്ജമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കരാർ ലംഘിക്കപ്പെട്ടാൽ ഒരു നാഗരികത തന്നെ ഇല്ലാതാകും എന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അമേരിക്കയുടെ സൈനിക ശേഷി എത്രത്തോളമുണ്ടെന്ന് ഇറാന് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്ന് ഹെഗ്‌സെത്ത് പറഞ്ഞു. ഇറാന്റെ ഊർജ്ജ കയറ്റുമതി ശേഷി പൂർണ്ണമായും ഇല്ലാതാക്കാൻ അമേരിക്കൻ സൈന്യത്തിന് സാധിക്കുമെന്നും, തടസ്സങ്ങളില്ലാതെ ആക്രമണം നടത്താനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്നും ട്രംപ് ഭരണകൂടം ഇറാന് വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രസിഡന്റ് ട്രംപിന്റെ ഈ ശക്തമായ നിലപാടാണ് ഇറാനെ ചർച്ചാ മേശയിലേക്ക് എത്തിച്ചതെന്നും ഒടുവിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിലേക്ക് കാര്യങ്ങൾ നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ ലക്ഷ്യങ്ങളും കൃത്യമായി നിശ്ചയിച്ച് ആക്രമണത്തിന് സജ്ജമായി നിൽക്കുകയായിരുന്നുവെന്നും കരാറിലെത്താൻ വൈകിയിരുന്നെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമായിരുന്നുവെന്നും ഹെഗ്‌സെത്ത് സൂചിപ്പിച്ചു. അമേരിക്കയുമായി ഒത്തുതീർപ്പിന് തയ്യാറാണെന്ന് ഇറാൻ അറിയിച്ചത് ഈ കർശനമായ മുന്നറിയിപ്പുകൾക്ക് ശേഷമാണ്. നിലവിൽ പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തൽ മേഖലയിൽ വലിയ യുദ്ധസാഹചര്യം ഒഴിവാക്കിയതായാണ് പെന്റഗണിന്റെ വിലയിരുത്തൽ. കൂടുതൽ ആക്രമണങ്ങളിലേക്ക് നീങ്ങാതെ നയതന്ത്രപരമായ പരിഹാരത്തിന് ഇറാൻ നിർബന്ധിതമാകുകയായിരുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

More Stories from this section

family-dental
witywide