
പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് നടൻ മോഹൻലാലിനെതിരെ നൽകിയ പരാതി ഹൈക്കോടതി റദ്ദാക്കി. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ നടൻ നടത്തിയ വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് കാട്ടി തിരുവനന്തപുരം സ്വദേശിയാണ് പരാതി നൽകിയത്. മോഹൻലാൽ അഭിനയിച്ച പരസ്യത്തിൽ 12 ശതമാനം പലിശയ്ക്ക് സ്വർണവായ്പ നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നുവെന്നും എന്നാൽ ഉയർന്ന പലിശയാണ് ഈടാക്കിയതെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്.
ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരാതിക്കാരും ബ്രാൻഡ് അംബാസഡറായ മോഹൻലാലും തമ്മിൽ നേരിട്ട് ഇടപാടുകൾ ഒന്നും നടന്നിട്ടില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ ചൂണ്ടിക്കാട്ടി. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് അദ്ദേഹം ചെയ്തത്. അതിനാൽ, സേവനത്തിലുണ്ടായ വീഴ്ചയ്ക്ക് അദ്ദേഹത്തെ ഉത്തരവാദിയാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി കേസ് റദ്ദാക്കിയത്.
നേരത്തെ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മിഷനും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനും മോഹൻലാലിനെ കേസിൽ നിന്ന് ഒഴിവാക്കാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെ നടൻ സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ അനുകൂല വിധിയുണ്ടായത്. അതേസമയം, സേവനത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 21-ാം വകുപ്പ് പ്രകാരം ഉചിതമായ വേദിയിൽ പരാതിപ്പെടാൻ പരാതിക്കാരന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.










