ഹോർമുസ് പ്രതിസന്ധി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

യുദ്ധം അവസാനിക്കാൻ സാധ്യതകളുണ്ടെന്ന സൂചനകൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യൻ സംഘർഷാവസ്ഥയും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയുമാണ് ഇരു നേതാക്കളും തമ്മിൽ സംസാരിച്ചത്. ലോകത്തെ സുപ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് തുറക്കേണ്ടതിന്റെ പ്രാധാന്യം ട്രംപ് മോദിയുമായി പങ്കിട്ടു.

ട്രംപുമായി സംസാരിച്ച കാര്യം പ്രധാനമന്ത്രി എക്സിൽ പങ്കിട്ടു. ഇറാനുമായുള്ള സമാധാന ചർച്ചതകളിൽ പുരോ​ഗതിയുണ്ടെന്നുള്ള റിപ്പോർട്ടുകൾക്കിടയിലാണ് ഇരു നേതാക്കളും തമ്മിൽ ഫോണിൽ സംസാരിച്ചത്.

‘പ്രസിഡന്റ് ട്രംപിന്റെ ഫോൺ കോൾ ലഭിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതി​ഗതികളെക്കുറിച്ച് പ്രയോജനകരമായ അഭിപ്രായങ്ങൾ പങ്കിട്ടു. സംഘർഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യ ശക്തമായ പിന്തുണ നൽകുന്നുവെന്നു വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറന്നിരിക്കേണ്ടതും സുരക്ഷിതമായി ആക്സസ് ചെയ്യാവുന്നതുമായി തുടരുന്നുവെന്നു ഉറപ്പാക്കേണ്ടതും മുഴുവൻ ലോകത്തിനും ആവശ്യമാണ്. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് ബന്ധം നിലനിർത്താൻ ഞങ്ങൾ സമ്മതിച്ചു’- മോദി വ്യക്തമാക്കി.

നേരത്തെ ഇറാനും യുഎസ്- ഇസ്രയേല്‍ സഖ്യവും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഇസ്ലാമബാദില്‍ വെച്ച് ഇരുരാജ്യങ്ങളിലെയും ഉന്നത പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറും തമ്മില്‍ സംസാരിച്ചതായുമാണ് റിപ്പോര്‍ട്ട്.

More Stories from this section

family-dental
witywide