
വാഷിംഗ്ടൺ: മുൻ പ്രസിഡൻ്റ് ബരാക് ഒബാമയെയും അദ്ദേഹത്തിൻ്റെ ഭാര്യ മിഷേൽ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന വംശീയമായ അധിക്ഷേപ വീഡിയോ തൻ്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.
വീഡിയോയുടെ തുടക്ക ഭാഗം മാത്രമേ താൻ കണ്ടിട്ടുള്ളൂ എന്നും, അതിൽ 2020-ലെ തെരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ചുള്ള പരാമർശങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാൽ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“അതിൻ്റെ അവസാന ഭാഗത്ത് ആളുകൾക്ക് ഇഷ്ടപ്പെടാത്ത തരം ഏതോ ചിത്രം ഉണ്ടായിരുന്നിരിക്കാം എന്ന് ഞാൻ കരുതുന്നു. എനിക്കും അത് ഇഷ്ടപ്പെടില്ലായിരുന്നു, പക്ഷേ ഞാൻ അത് കണ്ടില്ല,” ട്രംപ് പറഞ്ഞു. “ഞാൻ അതിൻ്റെ ആദ്യ ഭാഗം മാത്രമേ നോക്കിയുള്ളൂ, അത് വോട്ടർമാരുടെ തട്ടിപ്പിനെക്കുറിച്ചുള്ളതായിരുന്നു.”
വീഡിയോയുടെ പേരിൽ മാപ്പ് പറയുമോ എന്ന ചോദ്യത്തിന്, “ഇല്ല, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ ആയിരക്കണക്കിന് കാര്യങ്ങൾ കാണാറുണ്ട്, ഇതിൻ്റെയും തുടക്കം ഞാൻ നോക്കിയിരുന്നു. അത് കുഴപ്പമില്ലാത്തതായിരുന്നു,” എന്നായിരുന്നു ട്രംപിൻ്റെ മറുപടി. വീഡിയോയിലെ വംശീയമായ ഭാഗത്തെ അപലപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “തീർച്ചയായും,” എന്നും അദ്ദേഹം മറുപടി നൽകി.

തൻ്റെ സ്റ്റാഫംഗമാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും, അവസാന ഭാഗത്തെ വംശീയമായ ഉള്ളടക്കം ശ്രദ്ധിക്കാതെയാണ് അവർ അത് പങ്കുവെച്ചതെന്നും ട്രംപ് അറിയിച്ചു.
ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ വെച്ചുപിടിപ്പിച്ച ദൃശ്യങ്ങളുണ്ടായിരുന്നത്.
ഡെമോക്രാറ്റുകൾക്ക് പുറമെ പ്രമുഖ റിപ്പബ്ലിക്കൻ നേതാക്കളും ഈ വീഡിയോയെ രൂക്ഷമായി വിമർശിച്ചു. റിപ്പബ്ലിക്കൻ സെനറ്ററായ ടിം സ്കോട്ട് ഈ വീഡിയോയെ “വൈറ്റ് ഹൗസിൽ നിന്ന് താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വംശീയമായ കാര്യം” എന്ന് വിശേഷിപ്പിച്ചു. ഏകദേശം 12 മണിക്കൂർ അക്കൗണ്ടിൽ ഉണ്ടായിരുന്ന ഈ വീഡിയോ വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് പിന്നീട് നീക്കം ചെയ്തു.
‘I won’t apologize’: Trump says he posted video of Obama racially abusing him without watching it













