
ഇന്ത്യ – യുഎസ് വ്യാപാര കരാറിൻ്റെ വിശദാംശങ്ങൾ ഇന്ത്യ പുറത്തുവിട്ടിട്ടില്ല എങ്കിലും ഇന്ത്യൻ കാർഷിക മേഖലയെ ഇത് എങ്ങനെ ബാധിക്കും എന്ന ആശങ്കയിലാണ് ഇന്ത്യയിലെ കാർഷിക മേഖല. ഇന്ത്യ – യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ധാരണയായി ദിവസങ്ങൾക്കുള്ളിലാണ് ഇന്ത്യ – യുഎസ് വ്യാപാര കരാർ നിലവിൽ വരുന്നത്. ഇന്ത്യ – യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ മദർ ഓഫ് ഓൾ ഡീൽസ് എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഫാദർ ഓഫ് ഓൾ ഡീൽസ് ഉടൻ ഉണ്ടാകുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
യുഎസിൽ നിന്ന് എണ്ണ, ടെക്നോളജി, കാർഷിക – കൽക്കരി ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങാൻ മോദി സമ്മതിച്ചു എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. കാർഷിക – പാൽ ഉൽപ്പന്ന മേഖലകളെ സംബന്ധിച്ച തർക്കമാണ് കരാർ സാധ്യമാകുന്നതിന് പ്രധാന തടസ്സമായി നേരത്തെ സൂചിപ്പിക്കപ്പെട്ടിരുന്നത്. അതിനാൽ തന്നെ കാർഷിക ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യയുടെ വിട്ടുവീഴ്ചകൾ എന്താണ് എന്നതു സംബന്ധിച്ച വിശദാശംങ്ങൾ ഏറെ പ്രസക്തമാണ്.
യൂറോപ്യൻ രാജ്യങ്ങളിലെ കർഷകർക്ക് ഗുണകരമാണ് ഇന്ത്യ – EU കരാർ എന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. സംസ്കരിച്ചതും മൂല്യ വർധന നടത്തിയതുമായ ഭക്ഷ്യോൽപ്പന്നങ്ങൾ കൂടുതലായി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യും എന്നാണ് ഇക്കാര്യത്തിൽ ലഭിച്ച വിവരം. ഇതേ രീതിയിലാണോ യുഎസുമായി ഉണ്ടാക്കുന്ന ധാരാണ എന്ന് വ്യക്തമാകേണ്ടതുണ്ട്. യുഎസിൽ കർഷകർക്ക് ധാരാളം സബ്സിഡി ലഭിക്കുന്നുണ്ട് . അവിടത്തെ കാർഷിക – ഡെയറി ഉൽപ്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുമോ എന്നാണ് അറിയേണ്ടത്.
പൊതുവെ നഷ്ടത്തിലായ ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടൊല്ലൊടിക്കുന്ന തീരുമാനങ്ങൾ ഇന്ത്യ എടുക്കില്ല എന്ന വിശ്വാസത്തിലാണ് എല്ലാവരും. കാരണം അത്തരം ഒരു തീരുമാനം ഇന്ത്യയെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കും എന്നതിൽ ഒട്ടും സംശയം വേണ്ട. കരാർ സംബന്ധിച്ച് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത് ട്രംപ് മാത്രമാണ്. മോദി എന്താണ് പറയുന്നത് എന്നു കേൾക്കാനാണ് ഇന്ത്യക്കാർ കാത്തിരിക്കുന്നത്.
India – Us deal Will they break the hearts of Indian farmers?














