
സാന്താ റോസ: കാലിഫോർണിയയിലെ സാന്താ റോസയിൽ സഹോദരഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ വരിന്ദർ സിംഗ് (35) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2022-ൽ നടന്ന സംഭവത്തിൽ സഹോദരഭാര്യയായ കുൽജീത് കൗറിനെ അടുക്കളക്കത്തി ഉപയോഗിച്ച് 37 തവണ കുത്തിയാണ് കൊലപ്പെടുത്തിയെന്നാണ് കേസ്.
നാല് ദിവസത്തെ ജൂറി ചർച്ചകൾക്കൊടുവിൽ സനോമ കൗണ്ടി സുപ്പീരിയർ കോടതിയാണ് വരിന്ദർ സിംഗ് രണ്ടാം ഡിഗ്രി കൊലപാതകം ചെയ്തതായി വിധിച്ചത്. കൂടാതെ സ്വന്തം ഭാര്യയെ ഉപദ്രവിച്ചതിനും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
2022 ഏപ്രിൽ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബവഴക്കിനെത്തുടർന്ന് പ്രകോപിതനായ സിംഗ് വീടിനുള്ളിൽ വെച്ച് കുൽജീതിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ഓടിയ കുൽജീതിനെ പിന്തുടർന്ന് തെരുവിൽ വെച്ച് ഇയാൾ വീണ്ടും കുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. അയൽവാസികൾ ഈ ക്രൂരകൃത്യത്തിന് ദൃക്സാക്ഷികളായിരുന്നു.
തൻ്റെ ദാമ്പത്യ പ്രശ്നങ്ങളിൽ കുൽജീത് ഇടപെടുന്നതിലുള്ള വൈരാഗ്യമാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. എന്നാൽ കൊലപാതകത്തിൽ മുൻകൂട്ടിയുള്ള ആസൂത്രണം തെളിയിക്കാനാവാത്തതിനാലാണ് ജൂറി കുറ്റകൃത്യത്തെ രണ്ടാം ഡിഗ്രി കൊലപാതകമായി തരംതിരിച്ചത്. വരിന്ദർ സിംഗിന് ജീവപര്യന്തം തടവ് വരെ ലഭിക്കാൻ സാധ്യതയുണ്ട്. ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിനായി കേസ് മാറ്റിവെച്ചു.
Indian-origin man found guilty in California of murdering his sister-in-law, stabbing her 37 times with a kitchen knife.















