അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ യുദ്ധക്കുറ്റ ആരോപണവുമായി ഇറാൻ; സാധാരണക്കാരെ ബോധപൂർവ്വം ലക്ഷ്യമിടുന്നതായി പരാതി

ടെഹ്റാൻ: ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങൾക്കും പൊതുസംവിധാനങ്ങൾക്കും നേരെ അമേരിക്കയും ഇസ്രായേലും ബോധപൂർവ്വം ആക്രമണം നടത്തുകയാണെന്നും ഇത് വംശഹത്യയ്ക്കും യുദ്ധക്കുറ്റങ്ങൾക്കും തുല്യമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. യുദ്ധത്തിന്റെ ആദ്യദിനം തന്നെ തെക്കൻ നഗരമായ മിനാബിലെ പെൺകുട്ടികളുടെ വിദ്യാലയത്തിന് നേരെ നടന്ന ബോംബാക്രമണത്തിൽ 160-ലധികം വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ തലസ്ഥാനമായ ടെഹ്‌റാനിലെ ഗാന്ധി ഹോസ്പിറ്റലിന് നേരെയും ആക്രമണമുണ്ടായതായി ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും അത്യാധുനികവും കൃത്യതയാർന്നതുമായ ആയുധങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്നവർ തന്നെയാണ് വിദ്യാലയങ്ങളെയും ആശുപത്രികളെയും ലക്ഷ്യമിടുന്നതെന്ന് ബഖാഇ എക്സിലൂടെ വിമർശിച്ചു. സാധാരണക്കാരുടെ ജീവിതം സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങൾക്കും മെഡിക്കൽ സൗകര്യങ്ങൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്തുന്നത്. ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും ഇറാൻ ആരോപിച്ചു.

അതേസമയം, ടെഹ്‌റാനിലെ ഗാന്ധി ഹോസ്പിറ്റലിന് നാശനഷ്ടങ്ങൾ സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പരിശോധിച്ചു വരികയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് ഗെബ്രിയേസസ് തിങ്കളാഴ്ച അറിയിച്ചു. വിദ്യാലയത്തിന് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്നും സിവിലിയൻ നാശനഷ്ടങ്ങളെക്കുറിച്ചുള്ള പരാതികൾ ഗൗരവമായി കണ്ട് അന്വേഷിക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ടിം ഹോക്കിൻസും പ്രതികരിച്ചു. യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

More Stories from this section

family-dental
witywide