
വാഷിംഗ്ടൺ/ടെൽ അവീവ്: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യമിട്ട് നടത്തിയ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ക്ക് പിന്നിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ അതീവ രഹസ്യമായ ഫോൺ സംഭാഷണമെന്ന് റിപ്പോർട്ട്. ആക്രമണത്തിന് 48 മണിക്കൂർ മുമ്പ് നടന്ന ഈ സംഭാഷണമാണ് യുദ്ധത്തിൻ്റെ ഗതി മാറ്റിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഖമേനിയെയും മറ്റ് ഉന്നത നേതാക്കളെയും വധിക്കാൻ ഇതിലും നല്ലൊരു അവസരം ഇനി ലഭിക്കില്ലെന്ന് നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തി. ശനിയാഴ്ച രാവിലെ ഖമേനിയും സംഘവും ഒരു പ്രത്യേക കേന്ദ്രത്തിൽ ഒത്തുചേരുന്നുണ്ടെന്ന കൃത്യമായ രഹസ്യാന്വേഷണ വിവരം നെതന്യാഹു ട്രംപിന് കൈമാറി. ട്രംപിനെ വധിക്കാൻ ഇറാൻ മുൻപ് പദ്ധതിയിട്ടിരുന്ന കാര്യങ്ങൾ ഓർമ്മിപ്പിച്ച നെതന്യാഹു, ഈ ആക്രമണം അതിനുള്ള തക്കതായ മറുപടിയായിരിക്കുമെന്ന് വാദിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
ഇറാനുമായി നേരിട്ടുള്ള വലിയൊരു യുദ്ധത്തിലേക്ക് നീങ്ങാൻ ആദ്യം മടിച്ചുനിന്ന ട്രംപിനെ, നെതന്യാഹുവിൻ്റെ കൃത്യമായ വിവരങ്ങളും ശക്തമായ വാദങ്ങളുമാണ് അന്തിമ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ഈ സംഭാഷണത്തിന് പിന്നാലെയാണ് സംയുക്ത ആക്രമണത്തിന് ട്രംപ് പച്ചക്കൊടി വീശിയത്. തുടർന്ന് ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ ഖമേനിയെ കൊല്ലപ്പെടുത്തിയിരുന്നു.
ഇറാൻ്റെ ഭീഷണി എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഈ നീക്കം അനിവാര്യമാണെന്ന നിലപാടിൽ ഇരു നേതാക്കളും എത്തിയതോടെയാണ് ലോകത്തെ ഞെട്ടിച്ച ഈ സൈനിക നീക്കം നടന്നത്.
Iran attack: Netanyahu convinced Trump; that phone call was crucial















