
ടെഹ്‌റാൻ: അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനത്തെ തങ്ങളുടെ പ്രതിരോധ സംവിധാനം വിജയകരമായി ലക്ഷ്യം വെച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘പ്രസ് ടിവി’ ആണ് ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
Breaking:
— Consulate General of the I.R. Iran in Mumbai (@IRANinMumbai) March 25, 2026
A U.S. military #F18 has been struck by fire from Iran’s integrated air defense network.#Breaking #Iran #US #AirDefense #Military pic.twitter.com/HbXe5DAzwi
ആകാശത്തുവെച്ച് ഒരു വിമാനത്തിന് നേരെ മിസൈൽ ആഘാതമുണ്ടാകുന്നതും തുടർന്ന് വിമാനത്തിൻ്റെ നിയന്ത്രണം നഷ്ടമാകുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഇറാൻ്റെ സംയോജിത വ്യോമ പ്രതിരോധ സംവിധാനം വഴിയാണ് ഈ നീക്കം നടത്തിയതെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു.
എന്നാൽ, ഈ അവകാശവാദം അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ യുദ്ധവിമാനങ്ങൾ ഒന്നുംതന്നെ വെടിവെച്ചിട്ടിട്ടില്ലെന്നാണ് യുഎസ് നൽകുന്ന സൂചന. ആക്രമണം നടന്ന കൃത്യമായ സ്ഥലമോ മറ്റ് വിശദാംശങ്ങളോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ റിപ്പോർട്ട് അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.
അതേസമയം, യുഎസുമായി ചർച്ചകൾ നടത്തുന്നില്ലെന്നും പ്രതിരോധം തുടരുക എന്നതാണ് ഞങ്ങളുടെ പദ്ധതിയെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ‘‘പ്രതിരോധം തുടരുക എന്നതാണ് നിലവിലെ പദ്ധതി. ചർച്ചകള്‍ നടത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഇതുവരെ ഒരുതരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ല. ഇപ്പോൾ ഒത്തുതീർപ്പ് ചർച്ചകളെ പറ്റി സംസാരിക്കുന്നത് തോൽവി സമ്മതിക്കുന്നതിന് തുല്യമാണ്’’– അരാഗ്ചി വ്യക്തമാക്കി.
🚫FALSE: The Islamic Revolutionary Guard Corps announced a U.S. F/A-18 fighter was struck over Chabahar using new advanced air defense systems.
— U.S. Central Command (@CENTCOM) March 25, 2026
✅TRUE: No U.S. fighter aircraft have been shot down by Iran. pic.twitter.com/I25QFjYo0l
അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന ഇറാൻ്റെ അവകാശവാദങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) തള്ളിക്കളയുന്നത് ഇതാദ്യമായല്ല. കഴിഞ്ഞയാഴ്ചയും അമേരിക്കയുടെ എഫ്-15 വിമാനങ്ങൾ വെടിവെച്ചിട്ടതായി ഇറാനിയൻ മാധ്യമങ്ങൾ രണ്ടുതവണ അവകാശപ്പെട്ടിരുന്നു. എന്നാൽ സെൻട്രൽ കമാൻഡ് ഇതിനെതിരെ രംഗത്തുവന്നു. “ഓപ്പറേഷൻ എപിക് ഫ്യൂറിയുടെ ഭാഗമായി യുഎസ് സേന 8,000-ത്തിലധികം പോരാട്ട വിമാനങ്ങൾ പറത്തിയിട്ടുണ്ട്. ഇതിൽ ഒരു വിമാനം പോലും ഇറാൻ വെടിവെച്ചിട്ടിട്ടില്ല,” എന്ന് സെൻറ്റ്കോം വ്യക്തമാക്കി.
ഇറാൻ വ്യോമാതിർത്തിയിൽ മിഷൻ നടത്തുന്നതിനിടെ വെടിയേറ്റതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ അമേരിക്കൻ ബേസിൽ അടിയന്തരമായി ഇറക്കിയ യുഎസ് എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ വിമാനത്തിന് കേടുപാടുകൾ വരുത്തിയതായും ഇറാൻ അവകാശപ്പെട്ടു. സംഭവം നടന്നതായി യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. പൈലറ്റ് സുരക്ഷിതമായി പുറത്തുകടന്നതായും അന്വേഷണം നടക്കുകയാണെന്നും അവർ അറിയിച്ചു. എങ്കിലും, ഇത് ശത്രുപക്ഷത്തിൻ്റെ ആക്രമണം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ അമേരിക്ക തയ്യാറായിട്ടില്ല.
ഇറാൻ്റെ മിസൈൽ ശേഷി, നാവികസേന, പ്രോക്സി ഗ്രൂപ്പുകൾ, ആണവ സംബന്ധിയായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തകർക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 28-നാണ് ഇസ്രയേലുമായി ചേർന്ന് അമേരിക്ക ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ ആരംഭിച്ചത്. യുദ്ധം തുടങ്ങി ഒരു മാസം തികയാറാകുമ്പോൾ, ഡോണൾഡ് ട്രംപ് ഭരണകൂടം സമാധാന ഉടമ്പടി നിർദ്ദേശിച്ചെങ്കിലും ടെഹ്‌റാൻ അത് നിരസിച്ചു.
ബുധനാഴ്ച വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവന പ്രകാരം, യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്ലാൻ ഇറാൻ തള്ളിയെങ്കിലും ചർച്ചകൾ തുടരുകയാണ്. ഉടമ്പടി ഉണ്ടായില്ലെങ്കിൽ “നരകം അഴിച്ചുവിടും” എന്ന് ട്രംപ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതിനിടെ ഇറാനുമായുള്ള ചർച്ചകൾ വഴിമുട്ടി എന്ന റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് നിഷേധിച്ചു. ചർച്ചകൾ ഫലപ്രദമായി തുടരുകയാണെന്ന് അവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.















