
ടെഹ്റാൻ: അമേരിക്കയുമായുള്ള ദശകങ്ങൾ നീണ്ട ശത്രുത അവസാനിപ്പിക്കാൻ നിലവിലെ സാഹചര്യം ഇറാൻ പ്രയോജനപ്പെടുത്തണമെന്ന് മുൻ വിദേശകാര്യ മന്ത്രി ജവാദ് സരീഫ്. യുദ്ധരംഗത്ത് ഇറാന് ലഭിച്ചിരിക്കുന്ന മേൽക്കൈ ഉപയോഗപ്പെടുത്തി വാഷിംഗ്ടണുമായി ഒരു ‘സമഗ്ര സമാധാന കരാറിൽ’ ഏർപ്പെടണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്. അന്താരാഷ്ട്ര മാധ്യമമായ ഫോറിൻ അഫയേഴ്സിൽ എഴുതിയ ലേഖനത്തിലാണ് ഇറാന്റെ വിദേശനയതന്ത്രത്തിൽ നിർണ്ണായക സ്വാധീനമുള്ള സരീഫ് തന്റെ നിലപാട് വ്യക്തമാക്കിയത്.
തുടർച്ചയായ പോരാട്ടത്തിന് പകരം, നിലവിലെ വിജയം പ്രഖ്യാപിച്ചുകൊണ്ട് ഈ സംഘർഷം അവസാനിപ്പിക്കാനും ഭാവിയിലെ യുദ്ധങ്ങൾ ഒഴിവാക്കാനുമുള്ള കരാറിലേക്കാണ് ഇറാൻ നീങ്ങേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ ശേഷിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ആഗോള വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കുന്നതും ഈ കരാറിന്റെ ഭാഗമാകണം. ഇതിന് പകരമായി ഇറാന്റെ സാമ്പത്തിക മേഖലയെ തളർത്തുന്ന എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുൻപ് വാഷിംഗ്ടൺ അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ഈ നിർദ്ദേശങ്ങൾ നിലവിലെ സാഹചര്യത്തിൽ അവർക്ക് സ്വീകാര്യമായേക്കുമെന്നും സരീഫ് നിരീക്ഷിച്ചു.
ആഗോളതലത്തിൽ യുദ്ധച്ചെലവുകൾ വർദ്ധിക്കുന്നതും സൈനിക നീക്കങ്ങളിൽ അമേരിക്ക ഒറ്റപ്പെടുന്നതും ഇറാൻ അനുകൂല സാഹചര്യമായി കാണണം. ഇരുരാജ്യങ്ങളും ഭാവിയിൽ പരസ്പരം ആക്രമിക്കില്ലെന്ന് ഉറപ്പുനൽകുന്ന ‘ആക്രമണരഹിത കരാർ’ ഒപ്പിടാൻ ഈ സമയം ഉപയോഗിക്കണം. വിദേശ ശത്രുക്കളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനായി ചിലവഴിക്കുന്ന ഊർജ്ജവും സമയവും കുറച്ച്, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത്തരം കരാറുകൾ ഉദ്യോഗസ്ഥരെ സഹായിക്കുമെന്ന് 2013 മുതൽ 2021 വരെ വിദേശകാര്യ മന്ത്രിയായിരുന്ന സരീഫ് ചൂണ്ടിക്കാട്ടി. നിലവിലെ സംഘർഷം എത്രത്തോളം ഭയാനകമാണെങ്കിലും, 47 വർഷത്തെ ശത്രുത അവസാനിപ്പിക്കാനുള്ള ഒരു അവസരമായി ഇതിനെ നയതന്ത്രജ്ഞർ കാണണം. ദുരന്തപൂർണ്ണമായ ഈ സാഹചര്യം ഒരു സമാധാന കരാറിലെത്താൻ മുൻപത്തേക്കാൾ എളുപ്പമാക്കിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ നിർദ്ദേശം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.














