
വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം അവസാനം നിശ്ചയിച്ചിരുന്ന ചൈന സന്ദർശനം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മാറ്റിവെക്കുന്നു. യുദ്ധസാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തേണ്ടതിനാൽ സന്ദർശനം ഒരു മാസത്തേക്ക് നീട്ടിവെക്കാൻ അഭ്യർത്ഥിച്ചതായി ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെയായിരുന്നു ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബറിന് ശേഷം ഇരുനേതാക്കളും നേരിട്ട് നടത്തുന്ന ആദ്യ ചർച്ചയാണിത്. എന്നാൽ, ഇറാൻ യുദ്ധം രൂക്ഷമായതും ആഗോളതലത്തിൽ എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങളും കാരണം സന്ദർശനം നീട്ടാൻ ട്രംപ് നിർബന്ധിതനാവുകയായിരുന്നു.
എണ്ണവില വർദ്ധനവ് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം, നിക്ഷേപം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്കായി പ്രതിനിധികൾ കഴിഞ്ഞ ദിവസങ്ങളിൽ പാരീസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
Iran tensions escalate; Trump cancels Chinese trip, postpones summit with Xi Jinping to oversee war
















