
ടെഹ്‌റാൻ: കഴിഞ്ഞ രാത്രി അമേരിക്ക നടത്തിയ ശക്തമായ ബോംബാക്രമണത്തിലും ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ന്യൂസ് ആണ് പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്. രാജ്യത്തിന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ ദ്വീപിലെ സമുദ്രാർത്തി സൗകര്യങ്ങൾ സുരക്ഷിതമാണെന്നും പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നതായും അധികൃതർ വ്യക്തമാക്കി.
അതേസമയം, നാസയുടെ ഫയർ ഇൻഫർമേഷൻ ഫോർ റിസോഴ്സ് മാനേജ്‌മെന്റ് സിസ്റ്റം ചൊവ്വാഴ്ച ഖാർഗ് ദ്വീപിന്റെ തെക്കേ അറ്റത്തും പടിഞ്ഞാറൻ തീരത്തും നിരവധി അഗ്നിബാധകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് സ്വതന്ത്രമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ദ്വീപിലെ വിപുലമായ എണ്ണ ശുദ്ധീകരണ ശാലകളെക്കാൾ ഉപരി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ സിഎൻഎന്നിനോട് പ്രതികരിച്ചു.
കഴിഞ്ഞ മാസവും ഖാർഗ് ദ്വീപിന് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. അന്ന് മൈനുകൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളും മിസൈൽ സംഭരണശാലകളും ഉൾപ്പെടെയുള്ള സൈനിക സൗകര്യങ്ങളാണ് തകർത്തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരുന്നു. ഇറാന്റെ സാമ്പത്തിക നട്ടെല്ലായ എണ്ണ വ്യാപാരത്തെ തകർക്കാതെ സൈനിക ശേഷിയെ ദുർബലപ്പെടുത്താനാണ് തങ്ങളുടെ നീക്കമെന്നാണ് വാഷിംഗ്ടൺ നൽകുന്ന സൂചന. എന്നാൽ പ്രമുഖ എണ്ണ കേന്ദ്രത്തിന് തൊട്ടടുത്ത് നടക്കുന്ന ഈ ആക്രമണങ്ങൾ ആഗോള വിപണിയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.













