
ടെഹ്‌റാൻ/വാഷിംഗ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് നടത്താനിരിക്കുന്ന നിർണ്ണായക പ്രഖ്യാപനത്തെ തള്ളി ഇറാൻ. ട്രംപിന്റെ വാക്കുകൾ നിലവിലെ സാഹചര്യത്തിന്റെ യഥാർത്ഥ പ്രതിഫലനമല്ലെന്നും അവ വിശ്വസനീയമല്ലെന്നും മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് പറഞ്ഞു. ട്രംപിന്റേത് അസ്ഥിരവും വിചിത്രവുമായ വ്യക്തിത്വമാണെന്നും ഇറാൻ പരിഹസിച്ചു.
വൈറ്റ് ഹൗസിൽ നിന്ന് ട്രംപ് നടത്താനിരിക്കുന്ന ‘യുദ്ധ സംബന്ധമായ അപ്‌ഡേറ്റ്’ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നതിനിടെയാണ് ഇറാന്റെ ഈ പ്രതികരണം.
ഇറാൻ പ്രസിഡന്റ് അമേരിക്കയോട് വെടിനിർത്തൽ ആവശ്യപ്പെട്ടതായി ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. എന്നാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി പൂർണ്ണമായും തുറന്നുകൊടുത്താൽ മാത്രമേ വെടിനിർത്തൽ ആലോചിക്കൂ എന്നാണ് ട്രംപിന്റെ നിലപാട്. അതേസമയം, ആഗോള ഊർജ്ജ വിപണിയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് അടച്ചിട്ടതിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയെയും വാതകത്തെയും ആശ്രയിക്കുന്ന മറ്റ് രാജ്യങ്ങൾ അവരുടെ ആവശ്യങ്ങൾക്കായി സ്വന്തം നിലയിൽ ഇടപെടട്ടെ എന്നായിരുന്നു ട്രംപിന്റെ നിലപാട്. ട്രംപിന്റെ പ്രഖ്യാപനം വരാനിരിക്കെ മേഖലയിൽ പിരിമുറുക്കം തുടരുകയാണ്.















