
ടെക്സസ്: ഇറാനിലെ അവസാനത്തെ ചക്രവർത്തി (ഷാ)യുടെ മകനായ റെസ പഹ്‌ലവിക്ക് അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ സമ്മേളനമായ സി.പി.എ.സി-യിൽ (CPAC) വൻ സ്വീകരണം. ടെക്സസിലെ ഗ്രേപ്‌വൈനിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഇറാൻ്റെ ഭാവി നേതാവാകാനുള്ള തൻ്റെ താൽപ്പര്യം അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചു.
“ഇറാൻ ‘അമേരിക്കയ്ക്ക് മരണം’ എന്ന മുദ്രാവാക്യത്തിൽ നിന്ന് ‘അമേരിക്കയെ ദൈവം അനുഗ്രഹിക്കട്ടെ’ എന്നതിലേക്ക് മാറുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ?” എന്ന പഹ്‌ലവിയുടെ ചോദ്യം സദസ്സ് വലിയ കയ്യടികളോടെയാണ് സ്വീകരിച്ചത്. ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കാൻ ആഗ്രഹിക്കുന്ന അമേരിക്കൻ യാഥാസ്ഥിതിക വിഭാഗത്തെയും പ്രവാസി ഇറാനികളെയും ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇറാനികളുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ട പഹ്‌ലവി, രാജ്യത്തെ ഒരു പരിവർത്തന ഘട്ടത്തിലൂടെ നയിക്കാൻ താൻ സന്നദ്ധനാണെന്നും അറിയിച്ചു. നിലവിലെ ഇറാൻ ഭരണകൂടത്തിനുള്ളിൽ നിന്ന് തന്നെ ഒരു സഖ്യകക്ഷിയെ കണ്ടെത്താൻ അമേരിക്ക ശ്രമിക്കരുത്. അത്തരം നീക്കങ്ങൾ അമേരിക്ക ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്കയിൽ താമസിക്കുന്ന നൂറുകണക്കിന് ഇറാനിയൻ രാജഭരണ അനുകൂലികൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. പഹ്‌ലവിയുടെ പ്രസംഗത്തിന് ശേഷം സദസ്സ് എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചു. അദ്ദേഹം വേദി വിട്ടതോടെ ഹാളിലുണ്ടായിരുന്ന പകുതിയോളം പേർ പുറത്തേക്ക് പോയത് അദ്ദേഹത്തിന് ലഭിച്ച ജനപിന്തുണയുടെ തെളിവായി വിലയിരുത്തപ്പെടുന്നു.
പഹ്‌ലവിക്ക് ശേഷം സംസാരിക്കാനെത്തിയ പ്രമുഖർ പോലും അദ്ദേഹത്തിന് ലഭിച്ച വൻ സ്വീകരണത്തെ പ്രശംസിക്കുകയുണ്ടായി. അതേസമയം, പ്രോ-വെസ്റ്റേൺ ഭരണത്തിനായി പഹ്‌ലവി രംഗത്തുണ്ടെങ്കിലും, അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഈ നീക്കത്തോട് ഇതുവരെ അനുകൂലമായ നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്.
Iran’s last Shah’s son receives rousing welcome in US; Reza Pahlavi expresses willingness to become future ruler














