നി‌ർണായക നീക്കം, ഹിസ്ബുള്ളയ്ക്ക് പിന്തുണയുമായി ഇറാൻ പരമോന്നത നേതാവ്; ഇസ്രായേലിനെതിരായ പോരാട്ടം തുടരുമെന്ന് മുജ്തബ ഖമേനി‌‌

ടെഹ്‌റാൻ/ബെയ്‌റൂട്ട്: ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരായ പോരാട്ടത്തിൽ ഹിസ്ബുള്ളയ്ക്ക് ഇറാന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് പുതിയ പരമോന്നത നേതാവ് അയത്തൊള്ള മുജ്തബ ഖമേനി. ഹിസ്ബുള്ള തലവൻ ഷെയ്ഖ് നയീം ഖാസിമിന് അയച്ച സന്ദേശത്തിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. ബുധനാഴ്ച ഖമേനിയുടെ ഔദ്യോഗിക ടെലിഗ്രാം ചാനലിലൂടെയാണ് ഈ സന്ദേശം പുറത്തുവിട്ടത്. ഹിസ്ബുള്ള പോരാളികൾ പ്രകടിപ്പിക്കുന്ന സ്നേഹത്തിനും അർപ്പണബോധത്തിനും നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, പ്രതിരോധ നിരയെ ശക്തിപ്പെടുത്തുന്നതിൽ ഇറാൻ എന്നും മുന്നിലുണ്ടാകുമെന്ന് ആവർത്തിച്ചു.

പിതാവ് അലി ഖൊമേനിയുടെ മരണത്തിന് ശേഷം പരമോന്നത നേതാവായി സ്ഥാനമേറ്റ് മൂന്നാഴ്ച പിന്നിട്ടിട്ടും മുജ്തബ ഖമേനി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇറാന്റെ മുൻനിര സൈനിക കമാൻഡർമാർ കൊല്ലപ്പെട്ട ആക്രമണത്തിൽ ഖമേനിക്കും പരിക്കേറ്റതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

അതേസമയം, ലബനനിൽ ഇസ്രായേൽ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. മാർച്ച് 2-ന് ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ 1,268 പേർ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദക്ഷിണ ലബനനിലെ ലിതാനി നദിക്ക് തെക്കുള്ള പ്രദേശങ്ങൾ ഇസ്രായേൽ സൈന്യം കൈക്കലാക്കുകയും അവിടുത്തെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഹിസ്ബുള്ളയുടെ റോക്കറ്റ്-ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇസ്രായേൽ ലബനനിൽ കരയുദ്ധം ഉൾപ്പെടെയുള്ള നീക്കങ്ങൾ ശക്തമാക്കിയത്.

More Stories from this section

family-dental
witywide