ട്രംപിനെ പ്രീണിപ്പിക്കാനാണ് ഈ പ്രക്ഷോഭം, കാര്യങ്ങൾ കൈവിടുമ്പോൾ പ്രതിഷേധക്കാർക്കെതിരെ ആഞ്ഞടിച്ച് ഖമേനി; ഇറാനിൽ പൂർണ്ണ ഇന്റർനെറ്റ് നിരോധനം

ടെഹ്റാൻ: ഇറാനിൽ പന്ത്രണ്ട് ദിവസമായി തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ, പ്രതിഷേധക്കാരെയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും കടന്നാക്രമിച്ച് പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി. ടെഹ്‌റാനിലും മറ്റ് നഗരങ്ങളിലും പൊതുമുതൽ നശിപ്പിക്കുന്നവർ അമേരിക്കൻ പ്രസിഡന്റിനെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ഇന്റർനെറ്റ് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കെയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഖമേനി തന്റെ നിലപാട് വ്യക്തമാക്കിയത്.

പ്രതിഷേധക്കാർക്ക് പിന്തുണ നൽകുന്ന ട്രംപിനെ ‘അഹങ്കാരിയായ’ നേതാവെന്ന് വിളിച്ച ഖമേനി, 1979-ലെ വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഇറാൻ രാജാവിനെപ്പോലെ ട്രംപും അധികാരം നഷ്ടപ്പെട്ട് വീഴുമെന്ന് പ്രവചിച്ചു. “ട്രംപിന് രാജ്യം ഭരിക്കാൻ അറിയാമെങ്കിൽ അദ്ദേഹം സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്,” അദ്ദേഹം പരിഹസിച്ചു. വിദേശശക്തികളുടെ ഏജന്റുമാരെയും അട്ടിമറിക്കാരെയും ഇറാൻ ജനത വെച്ചുപൊറുപ്പിക്കില്ലെന്ന് ഖമേനി മുന്നറിയിപ്പ് നൽകി. ഇസ്ലാമിക് റിപ്പബ്ലിക് ആരുടെയും മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഇറാനിലുടനീളം ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ അധികൃതർ പൂർണ്ണമായും വിച്ഛേദിച്ചു. വ്യാഴാഴ്ച രാത്രി മുതൽ രാജ്യം ലോകത്തിൽ നിന്ന് ഏകദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. 2025 ഡിസംബർ 28-ന് ആരംഭിച്ച പ്രതിഷേധങ്ങളിൽ ഇതുവരെ 50-ലധികം പേർ കൊല്ലപ്പെട്ടതായും രണ്ടായിരത്തിലധികം പേർ തടവിലായതായും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. റിയാലിന്റെ (ഇറാൻ കറൻസി) മൂല്യത്തകർച്ചയും 42 ശതമാനത്തിന് മുകളിലെത്തിയ പണപ്പെരുപ്പവുമാണ് ജനങ്ങളെ തെരുവിലിറക്കിയത്.

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഉപദ്രവിച്ചാൽ അമേരിക്ക കടുത്ത സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് ആവർത്തിച്ചു. ഖമേനി റഷ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി ചില റിപ്പോർട്ടുകൾ ഉണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
അമേരിക്ക വെനസ്വേലയിൽ നടത്തിയ ഇടപെടലിന് പിന്നാലെ ഇറാനിലും സമാനമായ സമ്മർദ്ദം പ്രയോഗിക്കുന്നത് മേഖലയിൽ വലിയ യുദ്ധഭീതി സൃഷ്ടിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide