
വാഷിംഗ്ടൺ: ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് പുറത്തുവിട്ട രേഖകളിൽ നിന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെക്കുറിച്ചുള്ള ചില വിവരങ്ങൾ അമേരിക്കൻ നീതിന്യായ വകുപ്പ് (DOJ) താൽക്കാലികമായി നീക്കം ചെയ്യുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തു. ട്രംപിനെതിരെ മുമ്പ് ലഭിച്ച ചില പരാതികളുടെ സംഗ്രഹം അടങ്ങിയ ഫയലാണ് നീതിന്യായ വകുപ്പ് താൽക്കാലികമായി വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തത്.
എഫ്.ബി.ഐയുടെ ‘നാഷണൽ ത്രെറ്റ് ഓപ്പറേഷൻസ് സെന്ററിൽ’ ലഭിച്ച, ട്രംപിനെതിരെയുള്ള 16 പരാതികളുടെ പട്ടികയായിരുന്നു ഈ രേഖയിൽ ഉണ്ടായിരുന്നത്. ഇവയിൽ പലതും സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങളായിരുന്നു. ഡിസംബറിൽ, ട്രംപിന്റെ ചിത്രം ഉൾപ്പെടെയുള്ള 16 ഓളം ഫയലുകൾ നീതിന്യായ വകുപ്പ് സമാനമായ രീതിയിൽ നീക്കം ചെയ്യുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൻ്റെ ഭാഗമായുള്ള പരിശോധനയ്ക്കാണ് ഇവ നീക്കിയതെന്നായിരുന്നു വിശദീകരണം. ഈ രേഖയിലുള്ള പരാതികൾ അന്വേഷിച്ച് സ്ഥിരീകരിച്ചവയാണെന്ന് (verified) എവിടെയും സൂചിപ്പിച്ചിട്ടില്ല. ഏകദേശം 35 വർഷം പഴക്കമുള്ള പരാതികൾ വരെ ഈ കൂട്ടത്തിലുണ്ട്. ട്രംപിനെതിരെ പരാതിപ്പെട്ടവരുടെ പേരുകൾ ഉൾക്കൊള്ളുന്ന പട്ടികയാണിതെന്ന് ഇമെയിൽ സന്ദേശങ്ങൾ സൂചിപ്പിക്കുന്നു. ബിൽ ക്ലിന്റൺ, ലിസ മേരി പ്രെസ്‌ലി തുടങ്ങിയ പ്രമുഖരെക്കുറിച്ചുള്ള പരാമർശങ്ങളും ഇതിലുണ്ട്.
നിലവിൽ 30 ലക്ഷത്തിലധികം പേജുകൾ വരുന്ന എപ്സ്റ്റീൻ ഫയലുകളുടെ പൂർണ്ണരൂപം പുറത്തുവിട്ടതായും അതിൽ ട്രംപിനെതിരെയുള്ള പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും നീതിന്യായ വകുപ്പ് പറയുന്നു. എന്നാൽ ട്രംപിനെ സംരക്ഷിക്കാനല്ല, മറിച്ച് നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് രേഖകൾ താൽക്കാലികമായി നീക്കിയതെന്നാണ് വകുപ്പ് വിശദീകരിക്കുന്നത്.
Jeffrey Epstein case file: Justice Department temporarily removes some information about Trump from released documents















