
വാഷിംഗ്ടൺ: അമേരിക്കയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ഓഫ് വിർജീനിയ പ്രോസിക്യൂട്ടർ നിയമനത്തെച്ചൊല്ലി ട്രംപ് ഭരണകൂടവും നീതിന്യായ വ്യവസ്ഥയും തമ്മിലുള്ള പോരാട്ടം തെരുവിലേക്ക്. ട്രംപിന്‍റെ വിശ്വസ്തയായിരുന്ന ലിൻഡ്‌സെ ഹാലിഗന്‍റെ വിടവാങ്ങലിന് ശേഷം, വിർജീനിയയിലെ ഫെഡറൽ ജഡ്ജിമാർ ഏകകണ്ഠമായി നിയമിച്ച ഇന്ററിം യുഎസ് അറ്റോർണി ജെയിംസ് ഹണ്ട്ലിയെ മണിക്കൂറുകൾക്കുള്ളിൽ ട്രംപ് ഭരണകൂടം പുറത്താക്കി. ലിൻഡ്‌സെ ഹാലിഗന്റെ നിയമനം നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയതിനെത്തുടർന്ന് അവർ രാജിവെച്ചിരുന്നു.
ഇതേത്തുടർന്ന്, 30 വർഷത്തെ പരിചയസമ്പത്തുള്ള ക്രിമിനൽ ഡിഫൻസ് ലോയർ ജെയിംസ് ഹണ്ട്ലിയെ വെള്ളിയാഴ്ച വൈകുന്നേരം ജഡ്ജിമാർ ഇന്ററിം അറ്റോർണിയായി തിരഞ്ഞെടുത്തു. നിയമനം നടന്ന് നിമിഷങ്ങൾക്കകം ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ സോഷ്യൽ മീഡിയയായ എക്സിലൂടെ ഹണ്ട്ലിയെ പുറത്താക്കിയതായി അറിയിച്ചു. “ജഡ്ജിമാരല്ല, പ്രസിഡന്റാണ് യുഎസ് അറ്റോർണിയെ തീരുമാനിക്കുന്നത്. ജെയിംസ് ഹണ്ട്ലി, നിങ്ങളെ പുറത്താക്കിയിരിക്കുന്നു!” എന്നായിരുന്നു ബ്ലാഞ്ചെയുടെ കുറിപ്പ്.
ട്രംപിന്റെ സോഷ്യൽ മീഡിയ ചീഫ് ഡാൻ സ്കാവിനോയും ഇതിനോട് പ്രതികരിച്ചു. “ജെയിംസ്, നിന്റെ ഇമെയിൽ പരിശോധിക്കുക,” എന്ന പരിഹാസരൂപേണയുള്ള സന്ദേശമാണ് അദ്ദേഹം നൽകിയത്. ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ വിർജീനിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർമാരായ മാർക്ക് വാർണറും ടിം കെയ്‌നും രംഗത്തെത്തി. കാലങ്ങളായി വിർജീനിയയിൽ നിലനിൽക്കുന്ന നിയമപരമായ കീഴ്‌വഴക്കങ്ങളെ ട്രംപ് ഭരണകൂടം അവഹേളിക്കുകയാണെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. ഒഴിവ് വരുന്ന സാഹചര്യങ്ങളിൽ യുഎസ് അറ്റോർണിയെ നിയമിക്കാൻ ജില്ലാ ജഡ്ജിമാർക്ക് അധികാരമുണ്ടെന്ന നിയമം ട്രംപിന്റെ നീതിന്യായ വകുപ്പ് ലംഘിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.












