
ബ്രിട്ടീഷ് രാജകുടുംബാംഗമായിരുന്ന ആൻഡ്രൂവിനെതിരായ (മുൻ ആൻഡ്രൂ രാജകുമാരൻ) പോലീസ് അന്വേഷണത്തിന് പൂർണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്ത് ചാൾസ് മൂന്നാമൻ രാജാവ് രംഗത്തെത്തി. ആൻഡ്രൂവിന്റെ അറസ്റ്റിന് പിന്നാലെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് രാജകുടുംബം നിലപാട് വ്യക്തമാക്കിയത്. “നിയമം അതിന്റെ വഴിക്ക് പോകട്ടെ” എന്നും ആരും നിയമത്തിന് അതീതരല്ലെന്നും രാജാവ് ഊന്നിപ്പറഞ്ഞു. തന്റെ സഹോദരൻ നേരിടുന്ന ഗൗരവകരമായ ആരോപണങ്ങളിൽ അഗാധമായ ആശങ്കയുണ്ടെന്നും എന്നാൽ അന്വേഷണം ശരിയായ രീതിയിൽ നടക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും കോടീശ്വരനുമായിരുന്ന ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധമാണ് ആൻഡ്രൂവിന്റെ അറസ്റ്റിലേക്ക് നയിച്ചത്. നേരത്തെ പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകൾ പ്രകാരം, ഔദ്യോഗിക പദവിയിലിരിക്കെ ആൻഡ്രൂ എപ്സ്റ്റീന് രഹസ്യരേഖകൾ കൈമാറിയെന്നതാണ് നിലവിലെ പ്രധാന ആരോപണം. പൊതുപദവി ദുരുപയോഗം ചെയ്തു എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. എപ്സ്റ്റീനുമായുള്ള ബന്ധം പുറത്തുവന്നതോടെ ആൻഡ്രൂവിന് നേരത്തെ തന്നെ രാജപദവികളും സൈനിക ബഹുമതികളും നഷ്ടമായിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ആരും നിയമത്തിന് മുകളിലല്ലെന്നും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും അദ്ദേഹം വ്യക്തമാക്കി. ആൻഡ്രൂവിന്റെ 66-ാം ജന്മദിനത്തിലാണ് തേംസ് വാലി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത് എന്നത് ശ്രദ്ധേയമാണ്. അന്വേഷണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ റെയ്ഡുകളും നടക്കുന്നുണ്ട്. രാജകുടുംബത്തെ ആകെ ഉലയ്ക്കുന്ന ഈ കേസിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ചാൾസ് രാജാവ് സ്വീകരിച്ചിരിക്കുന്നത്.
King Charles Backs Probe After Former Prince Andrew’s Arrest; Says “The Law Must Take Its Course”














