മയക്കുമരുന്ന് കടത്ത് കേസിൽ മഡുറോയെയും ഭാര്യയേയും തിങ്കളാഴ്ച, യുഎസ് ഫെഡറൽ കോടതിയിൽ ഹാജരാക്കും

ന്യൂയോർക്ക്: യുഎസ് പിടിയിലായ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ തിങ്കളാഴ്ച, യുഎസ് ഫെഡറൽ കോടതിയിൽ ഹാജരാകും. ശനിയാഴ്ച പുലർച്ചെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ അമേരിക്കൻ സൈന്യം (ഡെൽറ്റ ഫോഴ്സ്) നടത്തിയ അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെയാണ് മഡുറോയെ പിടികൂടി ന്യൂയോർക്കിലെത്തിച്ചത്.

ന്യൂയോർക്കിലെ മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ഡിസ്ട്രിക്റ്റ് ജഡ്ജി അൽവിൻ കെ. ഹെല്ലർസ്റ്റീന് മുന്നിലാണ് മഡുറോയെ ഹാജരാക്കുന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കാണ് നടപടികൾ ആരംഭിക്കുന്നത്. മയക്കുമരുന്ന് ഭീകരവാദം (Narco-terrorism), കൊക്കെയ്ൻ ഇറക്കുമതിക്കായുള്ള ഗൂഢാലോചന, മാരകമായ ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ 25 വർഷമായി അമേരിക്കയിലേക്ക് ടൺ കണക്കിന് കൊക്കെയ്ൻ കടത്തുന്നതിന് മഡുറോയുടെ നേതൃത്വത്തിലുള്ള സർക്കാർ സഹായം നൽകിയെന്നാണ് യുഎസ് നീതിന്യായ വകുപ്പിന്റെ ആരോപണം. അമേരിക്കൻ മണ്ണിൽ ഒരു വിദേശ രാഷ്ട്രത്തലവൻ ഇത്തരത്തിൽ വിചാരണ നേരിടുന്നത് സമാനതകളില്ലാത്ത നിയമനടപടിയായാണ് കണക്കാക്കപ്പെടുന്നത്.

മഡുറോ നിലവിൽ ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ (MDC) തടവിലാണ്. അതേസമയം, മഡുറോയുടെ മകൻ നിക്കോളാസ് ഏണസ്റ്റോ മഡുറോ ഗുവേരയ്ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. വെനസ്വേലയിൽ ജനാധിപത്യപരമായ മാറ്റം ഉണ്ടാകുന്നതുവരെ രാജ്യം അമേരിക്കയുടെ താൽക്കാലിക നിയന്ത്രണത്തിലായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വെനസ്വേലയിൽ നടന്ന യുഎസ് സൈനിക നടപടിയെത്തുടർന്ന് കരീബിയൻ മേഖലയിലെ വിമാന സർവീസുകൾ വൻതോതിൽ തടസ്സപ്പെട്ടു.
വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ പിടികൂടുന്നതിനായി അമേരിക്ക നടത്തിയ സൈനിക നീക്കത്തെത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) കരീബിയൻ ആകാശപരിധിയിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.

ശനിയാഴ്ച മാത്രം നാനൂറിലധികം വിമാനങ്ങൾ കരീബിയൻ മേഖലയിൽ റദ്ദാക്കി. പ്യൂർട്ടോ റിക്കോ, വിർജിൻ ഐലൻഡ്‌സ്, അരുബ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിമാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 50,000-ത്തോളം യാത്രക്കാർ വിവിധയിടങ്ങളിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. അവധിക്കാലം കഴിഞ്ഞ് മടങ്ങാനിരുന്ന വിനോദസഞ്ചാരികളെയും ക്രൂയിസ് യാത്രക്കാരെയുമാണ് ഇത് പ്രധാനമായും ബാധിച്ചത്. ജനുവരി 4 ഞായറാഴ്ച പുലർച്ചെ മുതൽ നിയന്ത്രണങ്ങൾ പിൻവലിക്കുകയും വിമാനങ്ങൾ സർവീസ് പുനരാരംഭിക്കുകയും ചെയ്യുന്നുണ്ട്. തടസ്സപ്പെട്ട യാത്രക്കാരെ എത്തിക്കുന്നതിനായി അമേരിക്കൻ എയർലൈൻസ്, സൗത്ത് വെസ്റ്റ് തുടങ്ങിയ കമ്പനികൾ അധിക വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.

Maduro to appear in US federal court on Monday

More Stories from this section

family-dental
witywide