വയനാട് ടൗൺഷിപ്പ് നമ്മള്‍ കൊടുത്തതാണെന്നും കേരളത്തിന്റെ സമൂഹ്യമൂലധനമാണ് ഈ കാണുന്നതെന്നും നടൻ മമ്മൂട്ടി. വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിച്ച ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഇവയാണ് നമ്മുക്ക് ആവശ്യമുള്ളത്. ഒരു നാട്ടിലെ ജനങ്ങള്‍ നിരാശ്രയവര്‍ക്ക് വേണ്ടി സംഭാവന ചെയ്ത് ഇത് മൂന്നും നേടിക്കൊടുക്കുന്നത് അപൂര്‍വമാണന്നും ഇത് നമ്മുടെ ജനങ്ങളുടെ മനസാണെന്ന് മമ്മൂട്ടി പറഞ്ഞു.
ജനങ്ങളില്‍ നിന്ന് പിരിച്ച കാശാണല്ലോ സര്‍ക്കാര്‍ കൊടുക്കുന്നത്. മറ്റുള്ളവരോട് അനുതാപവും സഹതാവും ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ഒന്നാം സോണിൽ മുഖ്യമന്ത്രി കയറിയ 26-ാം നമ്പർ വീട് മമ്മൂട്ടി സന്ദർശിച്ചു. പടിഞ്ഞാറയിലെ ഷൂട്ടിങ് സെറ്റിൽനിന്നാണ് മമ്മൂട്ടി എത്തിയത്. സംസ്ഥാന സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പണിതുയർത്തിയ മാതൃകാ ടൗൺഷിപ്പാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉപഭോക്താക്കൾക്ക് കൈമാറിയത്. 178 കുടുംബങ്ങൾക്കാണ് വീടുകളുടെ താക്കോൽ കൈമാറിയത്.
വീടുകളോടൊപ്പം പൊതുസൗകര്യങ്ങളായ കമ്മ്യൂണിറ്റി ഹാൾ, ഡിസാസ്റ്റർ ഷെൽറ്റർ, ഫുട്ബോൾ ഗ്രൗണ്ട്, ഡിസാസ്റ്റർ മെമ്മോറിയൽ, കടമുറികൾ, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി, തടയണയും ജലാശയവും, പത്ത് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ, ഭൂഗർഭ വൈദ്യുത വിതരണ ശൃംഖല, വെള്ളം ഒഴുക്കുന്നതിന് ഡ്രെയിനേജ് സംവിധാനം, 9.5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്ക്, ഒരോ വീട്ടിലും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി 2 കെ വി കപ്പാസിറ്റിയുള്ള സോളാർ പവർപ്ലാന്റ് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
Mammootty visited Wayanad Township












