
വാഷിംഗ്ടൺ: ആൻഡ്രൂ രാജകുമാരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്കൻ സർക്കാരിനും പ്രസിഡന്റ് ഡോണൾഡ് ട്രംപിനും എതിരെ രൂക്ഷവിമർശനവുമായി മുൻ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം മർജോറി ടെയ്‌ലർ ഗ്രീൻ രംഗത്ത്. ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവന്നിട്ടും അമേരിക്കയിൽ ഉന്നതർക്കെതിരെ യാതൊരു നടപടിയും ഉണ്ടാകാത്തതിനെ അവർ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പരിഹസിച്ചു. എപ്‌സ്റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകളെത്തുടർന്ന് ബ്രിട്ടൻ ആൻഡ്രൂ രാജകുമാരനെ അറസ്റ്റ് ചെയ്തു. ഇത് നിയമവാഴ്ചയുടെ തെളിവായി ഗ്രീൻ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ അമേരിക്കയിൽ എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിട്ടിട്ടും ഒരു അന്വേഷണമോ അറസ്റ്റോ നടന്നിട്ടില്ലെന്ന് അവർ ആരോപിച്ചു. പകരം, ആരോഗ്യത്തിന് ഹാനികരമായ ‘ഗ്ലൈഫോസേറ്റ്’ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളെ സംരക്ഷിക്കുന്ന എക്സിക്യൂട്ടീവ് ഓർഡറിൽ പ്രസിഡന്റ് ഒപ്പിടുകയാണ് ചെയ്തതെന്ന് ഗ്രീൻ കുറ്റപ്പെടുത്തി. രാജ്യം ആഭ്യന്തര പ്രശ്നങ്ങളിൽ വലയുമ്പോൾ ഇറാനെതിരെ ഒരു യുദ്ധത്തിന് അമേരിക്ക ഒരുങ്ങുകയാണെന്നും അവർ പറഞ്ഞു. “ഇതാണ് മാഗ, മഹാ പ്രസ്ഥാനങ്ങളുടെ നിലവിലെ അവസ്ഥ” എന്നും അവർ പരിഹസിച്ചു.
ഒരുകാലത്ത് ഡോണൾഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ ‘മാഗാ’ പ്രസ്ഥാനത്തിന്റെയും ഏറ്റവും ശക്തമായ വക്താവായിരുന്ന മർജോറി ടെയ്‌ലർ ഗ്രീൻ, അടുത്ത മാസങ്ങളിൽ ട്രംപിന്റെ ഏറ്റവും വലിയ വിമർശകയായി മാറിയിരിക്കുകയാണ്. എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ അവർ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു.















