
വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ സഹായിയായിരുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന് മുന്നിൽ അവിശ്വസനീയമായ ഒരു നിർദ്ദേശം മുന്നോട്ട് വച്ചു. തനിക്ക് മാപ്പ് നൽകുകയാണെങ്കിൽ, എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ട്രംപിനും മുൻ പ്രസിഡന്റ് ബിൽ ക്ലിന്റനും എതിരെയുള്ള എല്ലാ ആരോപണങ്ങളിലും അവർ നിരപരാധികളാണെന്ന് തെളിയിക്കുന്ന സത്യങ്ങൾ വെളിപ്പെടുത്താൻ താൻ തയ്യാറാണെന്ന് മാക്‌സ്‌വെൽ അറിയിച്ചു.
തിങ്കളാഴ്ച ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന മൊഴിയെടുപ്പിനിടെയാണ് മാക്‌സ്‌വെല്ലിന്റെ അഭിഭാഷകൻ ഈ വമ്പൻ വാഗ്ദാനം മുന്നോട്ട് വെച്ചത്. നിലവിൽ ടെക്സസിലെ ജയിലിൽ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് 64-കാരിയായ മാക്‌സ്‌വെൽ. കമ്മിറ്റിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വിസമ്മതിച്ച മാക്‌സ്‌വെൽ, സ്വയം കുറ്റസമ്മതം നടത്താതിരിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഉപയോഗിച്ചു. എന്നാൽ മാപ്പ് ലഭിച്ചാൽ എല്ലാം തുറന്നു പറയാമെന്നാണ് അഭിഭാഷകൻ ഡേവിഡ് ഓസ്കാർ മാർക്കസ് വ്യക്തമാക്കിയത്.
“ട്രംപും ക്ലിന്റനും ഒരു തെറ്റും ചെയ്തിട്ടില്ല. അത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ മാക്‌സ്‌വെല്ലിന് മാത്രമേ സാധിക്കൂ, ആ സത്യം അറിയാൻ പൊതുജനത്തിന് അവകാശമുണ്ട്,” അഭിഭാഷകൻ പറഞ്ഞു. മാക്‌സ്‌വെല്ലിന്റെ ഈ നീക്കം വെറും വിലപേശലാണെന്ന് ഡെമോക്രാറ്റുകൾ ആരോപിച്ചു. ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സത്യം മറച്ചുവെച്ച് അവർ കള്ളം പറയുകയാണെന്ന് റിപ്പബ്ലിക്കൻ പ്രതിനിധികളും വിമർശിച്ചു. “കുട്ടികളെ ചൂഷണം ചെയ്യുന്നവർക്ക് മാപ്പില്ല,” എന്ന് കമ്മിറ്റിയിലെ റിപ്പബ്ലിക്കൻ അംഗം അന്ന പൗളിന ലൂണ തുറന്നടിച്ചു.














