
വാഷിംഗ്ടൺ: മിനിയാപൊളിസിൽ ഐസിഇ ഏജൻ്റിൻ്റെ രണ്ടാമത്തെ വെടിവയ്പ്പിനെത്തുടർന്ന് പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ ഉണ്ടായി. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ (DHS) ഒരു ഫെഡറൽ ഓഫീസർ വെനസ്വേലൻ പൗരനായ ഒരാളെ കാലിന് വെടിവച്ചു. ട്രാഫിക് സ്റ്റോപ്പിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ മൺവെട്ടിയും (shovel) ചൂലുമായി ആക്രമിച്ചപ്പോഴാണ് പ്രതിരോധത്തിനായി വെടിവച്ചതെന്നാണ് ഫെഡറൽ ഏജൻസി നൽകുന്ന വിശദീകരണം.
പ്രതിഷേധക്കാരെ നിശബ്ദരാക്കാൻ കണ്ണീർ വാതക പ്രയോഗം
മിനിയാപൊളിസിലെ ഹോത്തോൺ മേഖലയിൽ നടന്ന രണ്ടാമത്തെ വെടിവയ്പ്പിനെത്തുടർന്ന് രോഷാകുലരായ ജനക്കൂട്ടം തെരുവിലിറങ്ങി. പ്രതിഷേധക്കാർ ഉദ്യോഗസ്ഥർക്ക് നേരെ പടക്കങ്ങളും മഞ്ഞുകട്ടകളും എറിയുകയും സർക്കാർ വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തു. മറുപടിയായി ഫെഡറൽ ഏജന്റുമാർ കണ്ണീർ വാതകവും ഫ്ലാഷ് ബാംഗുകളും പ്രയോഗിച്ചു. കണ്ണീർ വാതകം ശ്വസിച്ച ഒരു കുഞ്ഞ് ഉൾപ്പെടെ രണ്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാഴ്ച മുമ്പ്, ജനുവരി 7ന് ഇമിഗ്രേഷൻ ഏജന്റ്, റെനി നിക്കോൾ ഗുഡ് എന്ന സ്ത്രീയെ വെടിവച്ചു കൊന്നതിനെത്തുടർന്ന് നഗരത്തിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥ ഈ സംഭവത്തോടെ രൂക്ഷമായി.
മിനിയാപൊളിസിൽ ക്രമസമാധാനം പാലിക്കാൻ സംസ്ഥാന അധികാരികൾ പരാജയപ്പെട്ടാൽ സൈന്യത്തെ വിന്യസിക്കാൻ അനുവദിക്കുന്ന ഇൻസറക്ഷൻ ആക്ട് നടപ്പിലാക്കുമെന്നാണ് പ്രസിഡന്റ് ട്രംപിൻറെ ഭീഷണി.
അതേസമയം, വെടിയേറ്റ വ്യക്തിയുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്നും അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.
Minneapolis becomes a land of conflict; Protests intensify following second shooting by ICE agent












