
വാഷിംഗ്ടൺ: അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്‌മെന്‍റ് ഉദ്യോഗസ്ഥരുടെ ക്രൂരതകൾക്കെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധം. ഈ വാരാന്ത്യത്തിൽ അമേരിക്കയിലുടനീളം ആയിരത്തിലധികം പ്രതിഷേധ പ്രകടനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മിനിയാപൊളിസിൽ റെനി നിക്കോൾ ഗുഡ് എന്ന യുവതി ഐസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റു കൊല്ലപ്പെട്ടതാണ് നിലവിലെ ജനരോഷത്തിന് പ്രധാന കാരണം. “ഐസിനെ പുറത്താക്കുക” (ICE Out For Good) എന്ന മുദ്രാവാക്യമുയർത്തി സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയാണ് പ്രക്ഷോഭം നയിക്കുന്നത്. പ്രാദേശിക സമൂഹങ്ങളിൽ നിന്നുള്ള ഐസ് ഏജന്റുമാരുടെ പൂർണ്ണമായ പിന്മാറ്റവും റെനി ഗുഡിന്റെ കൊലപാതകത്തിൽ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തവും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
മിനിയാപൊളിസിൽ നടന്ന ഇമിഗ്രേഷൻ പരിശോധനയ്ക്കിടെയാണ് മൂന്ന് കുട്ടികളുടെ അമ്മയും കവയിത്രിയുമായ റെനി നിക്കോൾ ഗുഡ് (37) കൊല്ലപ്പെട്ടത്. വാഹനത്തിൽ നിന്ന് ഇറങ്ങാൻ വിസമ്മതിച്ച റെനിക്കുനേരെ ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നു. റെനി ഒരു ‘ലീഗൽ ഒബ്സർവർ’ ആയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
റെനി തന്‍റെ വാഹനം ഉദ്യോഗസ്ഥർക്കിടയിലേക്ക് ഇടിച്ചുകയറ്റാൻ ശ്രമിച്ചെന്നും സ്വയം രക്ഷയ്ക്കായി വെടിവെച്ചെന്നുമാണ് ഫെഡറൽ ഏജൻസികളുടെ വിശദീകരണം. എന്നാൽ, ഈ വാദം തെറ്റാണെന്നും അനാവശ്യമായ ബലപ്രയോഗമാണ് നടന്നതെന്നും മിനിയാപൊളിസ് മേയർ ഉൾപ്പെടെയുള്ളവർ ആരോപിച്ചു.
റെനി ഗുഡിന്റെ കൊലപാതകത്തിന് പുറമെ, പോർട്ട്‌ലാൻഡിലും മറ്റ് നഗരങ്ങളിലും ഐസ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പുകളും മർദ്ദനങ്ങളും പ്രതിഷേധത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കുനേരെ ഐസ് തുടർച്ചയായി അക്രമം അഴിച്ചുവിടുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (ACLU), ‘50501’ പ്രൊട്ടസ്റ്റ് മൂവ്‌മെന്റ് തുടങ്ങിയ പ്രമുഖ സംഘടനകളുടെ നേതൃത്വത്തിലാണ് സമരങ്ങൾ നടക്കുന്നത്. അഹിംസാത്മകവും നിയമപരവുമായ രീതിയിൽ തെരുവിലിറങ്ങി ഐസിന്റെ ‘ഭരണകൂട ഭീകരത’ തുറന്നുകാട്ടാനാണ് ഇവരുടെ തീരുമാനം.












