നെതന്യാഹുവിൻ്റെ യുഎസിലേക്കുള്ള വരവ് വൻ പദ്ധതികളുമായി, ഇറാനെതിരെ സൈനിക നടപടി ലക്ഷ്യം; ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ഇസ്രായേൽ പ്രധാനമന്ത്രി വാഷിംഗ്ടണിലേക്ക്

വാഷിംഗ്ടൺ: ഇറാനുമായുള്ള അമേരിക്കയുടെ ചർച്ചകൾ പരാജയപ്പെട്ടാൽ സ്വീകരിക്കേണ്ട സൈനിക നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ ആഴ്ച വാഷിംഗ്ടണിലെത്തും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ബുധനാഴ്ച നടത്തുന്ന നിർണ്ണായക കൂടിക്കാഴ്ചയിൽ ഇറാന്റെ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള പുതിയ രഹസ്യാന്വേഷണ വിവരങ്ങൾ നെതന്യാഹു കൈമാറും. ട്രംപ് രണ്ടാം തവണ അധികാരമേറ്റ ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ഏഴാമത്തെ കൂടിക്കാഴ്ചയാണിത്.

അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ നടന്നു വരുന്ന ചർച്ചകളിൽ ഇസ്രായേൽ വലിയ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഒമാൻ മധ്യസ്ഥതയിൽ നടക്കുന്ന ഈ ചർച്ചകൾ വിജയകരമാകുമെന്ന് ഇസ്രായേൽ കരുതുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ഉടമ്പടി ഉണ്ടായാൽ പോലും ഇസ്രായേലിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും തങ്ങളുടെ സൈനിക നടപടിക്കുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നില്ലെന്നും ഉറപ്പാക്കാനാണ് നെതന്യാഹു ലക്ഷ്യമിടുന്നത്.

ഇറാന്റെ ബാലസ്റ്റിക് മിസൈൽ ശേഷി സംബന്ധിച്ച ഗൗരവകരമായ വിവരങ്ങളാണ് പ്രധാനമന്ത്രി നെതന്യാഹു ട്രംപിന് മുന്നിൽ അവതരിപ്പിക്കുക. 2025 ജൂണിലെ ’12 ദിന യുദ്ധത്തിന്’ മുൻപുള്ള അവസ്ഥയിലേക്ക് ഇറാൻ തങ്ങളുടെ മിസൈൽ ശേഖരം പുനഃസ്ഥാപിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം വിശ്വസിക്കുന്നു. കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇറാന്റെ പക്കൽ 1,800 മുതൽ 2,000 വരെ ബാലസ്റ്റിക് മിസൈലുകൾ ഉണ്ടാകുമെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തൽ.

യാത്രയ്ക്ക് മുന്നോടിയായി, ഗാസയിലെ സാഹചര്യം ഉൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യുമെങ്കിലും തന്റെ അജണ്ടയിലെ ഒന്നാമത്തെ വിഷയം ഇറാൻ തന്നെയാണെന്ന് നെതന്യാഹു വ്യക്തമാക്കി. മേഖലയിലെ സമാധാനവും സുരക്ഷയും ആഗ്രഹിക്കുന്ന ലോകരാജ്യങ്ങൾക്ക് നിർണ്ണായകമായ തത്വങ്ങൾ താൻ ട്രംപിനെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നുമാണ് ഇറാൻ ഔദ്യോഗികമായി പ്രതികരിക്കുന്നത്.

Also Read

More Stories from this section

family-dental
witywide