
ന്യൂയോർക്ക് : ജനുവരി 12-ന് ആരംഭിച്ച ന്യൂയോർക്ക് സിറ്റിയിലെ നഴ്‌സുമാരുടെ ചരിത്രപരമായ പണിമുടക്ക് നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മൗണ്ട് സിനായ്, മോണ്ടിഫിയോർ , ന്യൂയോർക്ക്-പ്രസ്ബിറ്റീരിയൻ എന്നീ മൂന്ന് പ്രധാന സ്വകാര്യ ആശുപത്രി ശൃംഖലകളിലെ ഏകദേശം 15,000 നഴ്‌സുമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. സുരക്ഷിതമായ സ്റ്റാഫ് അനുപാതം ഉറപ്പാക്കുക , മെച്ചപ്പെട്ട ശമ്പള വർദ്ധനവ്, ആരോഗ്യ ആനുകൂല്യങ്ങൾ, തൊഴിലിടങ്ങളിലെ അതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം എന്നിവയാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യങ്ങൾ.
നാലാം ദിവസം വൈകുന്നേരത്തോടെ ന്യൂയോർക്ക്-പ്രസ്ബിറ്റീരിയൻ ആശുപത്രി മാനേജ്‌മെന്റ് നഴ്‌സസ് യൂണിയനുമായി ചർച്ചകൾ പുനരാരംഭിച്ചുവെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. മൗണ്ട് സിനായ്, മോണ്ടിഫിയോർ എന്നീ ആശുപത്രികൾ വെള്ളിയാഴ്ച ചർച്ചയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സമരം തുടരുന്ന സാഹചര്യത്തിൽ ഏകദേശം 100 ദശലക്ഷം ഡോളർ ചിലവഴിച്ച് താൽക്കാലിക നഴ്‌സുമാരെ നിയമിച്ചാണ് ആശുപത്രികൾ അത്യാഹിത വിഭാഗങ്ങളും മറ്റ് സേവനങ്ങളും നിലവിൽ പ്രവർത്തിപ്പിക്കുന്നത്.
പുതിയ മേയർ സൊഹ്റാൻ മംദാനിയടക്കമുള്ള രാഷ്ട്രീയ നേതാക്കൾ നഴ്‌സുമാർക്ക് പിന്തുണയുമായി രംഗത്തുണ്ട്. ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഴ്‌സസ് സമരമായാണ് ഇതിനെ കണക്കാക്കുന്നത്.
New York City nurses’ strike enters fourth day; talks with hospitals resume














