
ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, ഉത്തരേന്ത്യൻ തൊഴിലാളികളെയും ഭാഷാ നയത്തെയും കുറിച്ച് തമിഴ്‌നാട് കൃഷിമന്ത്രി എം.ആർ.കെ. പനീർസെൽവം നടത്തിയ പരാമർശം വലിയ വിവാദത്തിലേക്ക്.
ഹിന്ദി മാത്രം പഠിച്ച ഉത്തരേന്ത്യക്കാർക്ക് തമിഴ്‌നാട്ടിൽ പരിമിതമായ തൊഴിലവസരങ്ങൾ മാത്രമേയുള്ളൂവെന്നും അവർ പലപ്പോഴും കുറഞ്ഞ വേതനമുള്ള ജോലികളിലാണ് ഏർപ്പെടുന്നതെന്നും ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ പനീർസെൽവം പറഞ്ഞു. ‘ഉത്തരേന്ത്യയിൽ നിന്നുള്ളവർ മേശ തുടയ്ക്കാനും നിർമ്മാണ തൊഴിലാളികളായും പാനിപുരി വിൽപനക്കാരായും തമിഴ്‌നാട്ടിലേക്ക് വരുന്നു. അവർ ഹിന്ദി മാത്രമേ പഠിച്ചിട്ടുള്ളൂ എന്നതാണ് ഇതിന് കാരണം,’ മന്ത്രി പറഞ്ഞു. ഇതിനു വിപരീതമായി, തമിഴ്‌നാട്ടിലെ കുട്ടികൾ തമിഴും ഇംഗ്ലീഷും ഉൾപ്പെടുന്ന ഇരുഭാഷാ നയം പിന്തുടരുന്നതിനാൽ വിദേശ രാജ്യങ്ങളിൽ പോയി വലിയ നേട്ടങ്ങൾ കൊയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നമ്മുടെ കുട്ടികൾ വിദേശത്തേക്ക് പോകുന്നു… നമ്മൾ ഇരുഭാഷാ നയം പിന്തുടരുകയും ഇംഗ്ലീഷ് നന്നായി പഠിക്കുകയും ചെയ്തതിനാൽ അവർക്ക് അമേരിക്കയിലും ലണ്ടനിലുമൊക്കെ പോയി കോടിക്കണക്കിന് രൂപ സമ്പാദിക്കാൻ അവസരം ലഭിക്കുന്നു,’ അദ്ദേഹം അവകാശപ്പെട്ടു.”
അതേസമയം, മന്ത്രിയുടെ ഈ പ്രസ്താവന അങ്ങേയറ്റം വിവേചനപരവും വിഭജനമുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ച് ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഉത്തരേന്ത്യൻ തൊഴിലാളികളെ മന്ത്രി അപമാനിച്ചുവെന്നും ഇത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്നും മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
അതേസമയം, വിമർശനങ്ങൾ ശക്തമായതോടെ, ഭരണകക്ഷിയായ ഡി.എം.കെ വിവാദം തണുപ്പിക്കാനുള്ള ശ്രമങ്ങളുമായി രംഗത്തെത്തി. “വിമർശനങ്ങളോട് പ്രതികരിച്ചുകൊണ്ട് ഡി.എം.കെ വക്താവ് ഡോ. സയ്യിദ് ഹഫീസുള്ള, ‘നിയമപരമായ എല്ലാ ജോലികൾക്കും അതിന്റേതായ അന്തസ്സുണ്ടെന്ന്’ പറഞ്ഞു. തങ്ങളുടെ പാർട്ടി ഹിന്ദി സംസാരിക്കുന്നവർക്കോ അവർ ചെയ്യുന്ന ജോലികൾക്കോ എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാടിന്റെ ഇരുഭാഷാ നയത്തെയും ആഗോള അവസരങ്ങൾക്കായി ഇംഗ്ലീഷിന് നൽകുന്ന പ്രാധാന്യത്തെയും ന്യായീകരിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
‘ഇരുഭാഷാ നയം തമിഴ്‌നാടിനെയും ഇവിടുത്തെ ജനങ്ങളെയും സഹായിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ ജനങ്ങൾക്ക് പുരോഗതിയും ആഗോള അവസരങ്ങളും നൽകി. ഇംഗ്ലീഷിന് ഇത്തരത്തിൽ മുൻഗണന നൽകാത്തതിനാൽ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് വിദ്യാഭ്യാസപരമായി വികസിക്കാൻ കഴിഞ്ഞിട്ടില്ല,’ എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, മന്ത്രിയുടെ വാക്കുകൾ തെറ്റായി ഉദ്ധരിക്കപ്പെട്ടതാണെന്നും ഉത്തരേന്ത്യക്കാർക്കെതിരെ മോശമായി ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നും ഡി.എം.കെ എം.പി ടി.ആർ. ബാലുവും അവകാശപ്പെട്ടു.
2022-ൽ സമാനമായ പരാമർശം ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടിയും നടത്തിയിരുന്നു. ഹിന്ദി പഠിച്ചാൽ ജോലി ലഭിക്കുമെന്ന് പറയുന്നവർ കോയമ്പത്തൂരിൽ പാനി പുരി വിൽക്കുന്നത് ആരാണെന്ന് നോക്കണമെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഇതിനെതിരെയും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
”North Indians come to sell pani puri, know only Hindi” Tamil Nadu minister sparks controversy













