
വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കാത്തതിനെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില വീണ്ടും വർധിക്കുന്നു. അമേരിക്കൻ എണ്ണ വില സൂചികയായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 5.5 ശതമാനം ഉയർന്ന് ബാരലിന് 99.61 ഡോളർ എന്ന നിരക്കിലെത്തി. വ്യാഴാഴ്ച രാവിലെ വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ വില 100.29 ഡോളർ വരെ ഉയർന്നിരുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് എണ്ണവില വീണ്ടും മൂന്നക്ക സംഖ്യയിലെത്തുന്നത്.
ബുധനാഴ്ച അമേരിക്കൻ എണ്ണ വിപണിയിൽ രേഖപ്പെടുത്തിയ വൻ ഇടിവിന് പിന്നാലെയാണ് ഈ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച എണ്ണവിലയിൽ 16 ശതമാനം അഥവാ 18.54 ഡോളറിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. 1983 മാർച്ചിൽ ഫ്യൂച്ചേഴ്സ് ട്രേഡിംഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന ഡോളർ ഇടിവും, 2020-ലെ കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ ശതമാന ഇടിവുമാണിത്. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം സുഗമമാകാത്തത് വിപണിയിൽ വീണ്ടും ആശങ്ക പടർത്തുകയാണ്.















