
ഇസ്ലാമാബാദ്: സൗദി അറേബ്യയുടെ മണ്ണിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തടയുന്നതിനായി പാകിസ്ഥാൻ നയതന്ത്ര ഇടപെടൽ ശക്തമാക്കി. സൗദി അറേബ്യയുമായുള്ള പാകിസ്ഥാന്റെ ഉഭയകക്ഷി പ്രതിരോധ കരാറിനെക്കുറിച്ച് ഇറാന് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയതായി പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ അറിയിച്ചു. ചൊവ്വാഴ്ച ഇസ്ലാമാബാദിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയുടെ സുരക്ഷാ കാര്യങ്ങളിൽ പാകിസ്ഥാന് വ്യക്തമായ നിലപാടുണ്ടെന്നും അത് ഇറാനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്റെ നിലപാടിനോട് പ്രതികരിച്ച ഇറാൻ, തങ്ങൾക്കെതിരായ സൈനിക നീക്കങ്ങൾക്കായി സൗദി അറേബ്യയുടെ മണ്ണ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായും ഇഷാഖ് ദാർ വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറിൽ സൗദി അറേബ്യയും ആണവശക്തിയായ ഇറാനും തമ്മിൽ പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ മേഖലയിൽ യുദ്ധം പടരുന്ന സാഹചര്യത്തിൽ ഈ കരാറുകളുടെ ലംഘനം ഉണ്ടാകാതിരിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്.
മേഖലയിലെ സംഘർഷം പാകിസ്ഥാൻ പൗരന്മാരുടെ സുരക്ഷയെയും ബാധിച്ചിട്ടുണ്ട്. നിലവിൽ 25 ലക്ഷത്തോളം പാകിസ്ഥാൻ പൗരന്മാർ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നുണ്ടെന്നും, ഇറാനിൽ 33,000 പാകിസ്ഥാൻ സ്വദേശികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇറാനുമായും സൗദിയുമായും പാകിസ്ഥാൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഇഷാഖ് ദാർ കൂട്ടിച്ചേർത്തു.














