പാകിസ്ഥാന്റെ നീക്കവും വിജയം, 3 എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് താണ്ടി; ഇറാൻ ‘സുരക്ഷിത പാത’ ഒരുക്കി നൽകിയെന്ന് റിപ്പോർട്ട്

ടെഹ്റാൻ: കഴിഞ്ഞ പത്ത് ദിവസത്തിനിടെ മൂന്ന് പാകിസ്ഥാൻ എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടതായി ഷിപ്പിംഗ് സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും പാകിസ്ഥാൻ നാഷണൽ ഷിപ്പിംഗ് കോർപ്പറേഷൻ്റെ ‘കറാച്ചി’ ഉൾപ്പെടെയുള്ള കപ്പലുകൾക്ക് ഇറാൻ സുരക്ഷിത പാത ഒരുക്കിയതായാണ് സൂചന. ഇറാനുമായി ഏകോപിപ്പിച്ചാണ് ഈ നീക്കം നടന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഞായറാഴ്ച വൈകുന്നേരത്തോടെ ഇറാൻ്റെ തീരത്തോട് ചേർന്ന് തന്ത്രപരമായ പാതയിലൂടെയാണ് എണ്ണക്കപ്പൽ കടന്നുപോയതെന്ന് കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്ന ‘മറൈൻ ട്രാഫിക്’ സ്ഥിരീകരിച്ചു. ഇറാൻ്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിലൂടെ സഞ്ചരിക്കുമ്പോഴും കപ്പലുകൾ തങ്ങളുടെ തിരിച്ചറിയൽ സിഗ്നലുകൾ പ്രവർത്തനക്ഷമമാക്കിയിരുന്നു. തിരഞ്ഞെടുത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാൻ്റെ പ്രത്യേക അനുമതിയോടെയുള്ള സുരക്ഷിത യാത്രയാണ് ഇത് സൂചിപ്പിക്കുന്നത്.

ഇസ്ലാമാബാദിലെ സനോബർ ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഖമർ ചീമയുടെ അഭിപ്രായത്തിൽ, ഇറാൻ്റെ റെവല്യൂഷണറി ഗാർഡുമായി പാകിസ്ഥാൻ നടത്തിയ ഉന്നതതല നയതന്ത്ര ചർച്ചകളാണ് ഈ നേട്ടത്തിന് പിന്നിൽ. പാകിസ്ഥാൻ്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഇറാൻ്റെ കൂടി താല്പര്യമാണെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദപരമായ ബന്ധം ഇത്തരം നീക്കങ്ങൾക്ക് സഹായകരമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശത്രുരാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമാണ് ഹോർമുസ് കടലിടുക്കിൽ നിയന്ത്രണമുള്ളതെന്നാണ് ഇറാൻ്റെ ഔദ്യോഗിക നിലപാട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി പാകിസ്ഥാൻ്റെ നിലപാടുകളെ അഭിനന്ദിച്ചുകൊണ്ട് അടുത്തിടെ രംഗത്തെത്തിയിരുന്നു. പാകിസ്ഥാനുമായി തുറന്ന നയതന്ത്ര ചാനലുകൾ ഉണ്ടെന്ന് പാക് വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ ആഗോള സാഹചര്യത്തിൽ ഈ സഹകരണം ഏറെ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.

More Stories from this section

family-dental
witywide